കൽപ്പറ്റ: കേരളത്തിന് 75-ാം സന്തോഷ് ട്രോഫി കിരീടം ചൂടാൻ നിർണായ പങ്കുവഹിച്ച മിഡ്ഫീൽഡർ റാഷിദിന് ഇനി വീടും സ്ഥലവും ലഭിക്കും. കൽപ്പറ്റ എം.എൽ.എ ടി.സിദ്ദീഖ് റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദം അറിയിച്ചതിന് പിറകെയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ടി. സിദ്ദീഖ് ഈകാര്യം അറിയിച്ചിരിക്കുന്നത്.
ടി. സിദ്ദീഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത് കിരീടത്തിൽ മുത്തമിട്ടപ്പോൾ അതി നിർണ്ണായകമായ ഗോൾ നേടിയ സഫ്നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്. ഇന്ന് പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്.
റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച് അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. താരങ്ങൾക്ക് കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.