മുഹമ്മദ് ഷരീഫ് കൊന്നു തള്ളിയത് സ്വന്തം ഭാര്യയേയും പി‍ഞ്ചോമനകളായ രണ്ടു മക്കളേയും; ഒമ്പത് വർഷമായിട്ടും പ്രതിയെ പിടിക്കാനാകാതെ പൊലീസ്

0

അരീക്കോട്: കീഴാറ്റൂർ കൊണ്ടിപറമ്പിൽ ഭാര്യയേയും മക്കളെയും പെരുന്നാൾ ദിനത്തിൽ‍ കൊലപ്പെടുത്തിയ മുഹമ്മദിന്റെ വാർത്തകൾ നിറയുന്നതിനിടെ സമാനമായ മറ്റൊരു സംഭവത്തിലെ പ്രതിയെ ഇനിയും കണ്ടെത്താനാകാത്തതും ചർച്ചയാകുകയാണ്. 2013ലെ പെരുന്നാൾ ദിനത്തിലായിരുന്നു വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫ് സ്വന്തം ഭാര്യയേയും മക്കളെയും കരുതിക്കൂട്ടി കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ മുഹമ്മദ് ഷരീഫിനെ ഇനിയും കണ്ടെത്താനായിട്ടില്ല.

2013 ജൂലൈ 21നു രാത്രി 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. മുഹമ്മദ് ഷരീഫിന്റെ ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണു കേസ്. കുടുംബവുമൊത്ത് കോഴിക്കോട് നിന്നും പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്കു വരുമ്പോൾ ടയർ പഞ്ചറായി അപകടത്തിൽപെടുകയായിരുന്നുവെന്നാണു മുഹമ്മദ് ഷരീഫ് നാട്ടുകാരോടു പറഞ്ഞത്. സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നുവെന്നു തെളിയുന്നത്. ഇതിനു രണ്ടു മാസം മുൻപ് ഭാര്യയുടെ പേരിൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തതായി പൊലീസ് കണ്ടെത്തി. ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

2013 ജൂലൈ 22 ന് പുലർച്ചെ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഭാര്യ സാബിറ, മക്കളായ ഫാത്തിമ ഫിദ, ഹൈഫ എന്നിവരെയാണ് വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയത്. വിവാഹ സമയത്ത് സ്ത്രീധനമായി ലഭിച്ച 75 പവൻ സ്വർണാഭരണങ്ങളിൽ 50 പവൻ പണയം വെക്കാനെന്ന് പറഞ്ഞു വാങ്ങി ഭാര്യയറിയാതെ ഷരീഫ് വിൽപ്പന നടത്തിയിരുന്നു. സാബിറ ആഭരണങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിനു മുഖ്യകാരണം.

രണ്ടാമത്തെ പ്രസവ ശേഷം ഭാര്യയിൽ പ്രകടമായ വിരക്തി കാരണം മറ്റൊരു വിവാഹം കഴിക്കാൻ ഷെരീഫിനുണ്ടായ ആഗ്രഹവും കൊല നടത്താൻ പ്രേരണയായി. കൂടുതൽ സ്വർണവും പണവും വാങ്ങി മറ്റൊരു വിവാഹം കഴിക്കുന്നതിന് രണ്ടു പെൺകുട്ടികൾ ബാധ്യതയാകുമെന്നു തോന്നിയതിനാലാണ് ഇവരെയും കൊലപ്പെടുത്തിയത്. ചെറിയപെരുന്നാളിനു പുതുവസ്ത്രങ്ങൾ വാങ്ങി ഭാര്യയും മക്കളുമൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു സംഭവം. മലപ്പുറം ഡിവൈ.എസ്.പിയായിരുന്ന എസ്.അഭിലാഷ്, മഞ്ചേരി സി.ഐയായിരുന്ന വി.എ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മണൽ തൊഴിലാളിയായിരുന്നു പ്രതി ഷരീഫ്. തബ്‌ലീഗ് പ്രവർത്തകനായ ഇയാൾ സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച് വിശുദ്ധ റംസാൻ മാസത്തിൽ നടത്തിയ ആസൂത്രിത കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് 79ാം ദിവസം അന്വേഷണ ഉദ്യോസ്ഥനായ സി.ഐ വി.എ.കൃഷ്ണദാസ് എണ്ണൂറോളം പേജുള്ള കുറ്റപത്രം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.

123 പേരെ ചോദ്യം ചെയ്ത അന്വേഷണ സംഘം 106 രേഖകൾ, അമ്പതോളം തൊണ്ടിമുതലുകൾ എന്നിവ കോടിതയിൽ ഹാജരാക്കിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ മുഖ്യമായും സാഹചര്യ തെളിവുകളാണുള്ളത്. മഴ പെയ്യുന്നതിനിടെ സ്വന്തമായി കാർ ഉണ്ടായിട്ടും ബൈക്കിൽ കുടുംബത്തോടൊപ്പം ദീർഘ യാത്ര നടത്തിയത്, വീട്ടിലേക്കു എളുപ്പവഴിയുണ്ടായിട്ടും കൃത്യത്തിനു അനുയോജ്യമായ സ്ഥലം ലഭിക്കുന്നതിനായി ചുറ്റി വളഞ്ഞു യാത്ര ചെയ്തത്, ഏതാനും ദിവസങ്ങൾക്കു മുമ്പ് സ്വന്തം പേര് നോമിനിയാക്കി ഭാര്യയുടെ പേരിൽ 20 ലക്ഷം രൂപയുടെ ഇൻഷൂറൻസ് എടുത്തത് എന്നിവയും ബൈക്കിന്റെ ടയർ പഞ്ചറായതാണ് അപകടത്തിനു കാരണമെന്നു പ്രതി പറഞ്ഞതു കളവാണെന്നു തെളിഞ്ഞതും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്, പൊതുമരാമത്ത് വകുപ്പിന്റെ റൂട്ട് മാപ്പ്, ഫോറൻസിക് ഡിപ്പാർട്ട്‌മെന്റ് പരിശോധന റിപ്പോർട്ട്, മോട്ടോർ വെഹിക്കിൾ വകുപ്പ് റിപ്പോർട്ട് എന്നിവയും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നു.
കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനു കാലതാമസം വരുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസ് ആറുമാസത്തിനകം തീർപ്പാക്കണമെന്നും ഹൈക്കോടതി കീഴ്‌ക്കോടതിയോട് ഉത്തരവിട്ടിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിക്കാതെ കേസ് നീണ്ടു പോകുന്നതിനെതിരെ കൊല്ലപ്പെട്ട സാബിറയുടെ പിതാവ് ഒളവട്ടൂർ മായക്കര കാവുങ്ങൽ തടത്തിൽ മുഹമ്മദ് സമർപ്പിച്ച ഹരജിയെ തുടർന്നായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷയുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ 2015 മാർച്ചിൽ പ്രതിക്ക് കുറ്റപത്രം വായിച്ച് കേൾപ്പിക്കുകയും ഏപ്രിൽ 22 ന് വിചാരണ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്യുകയുമായിരുന്നു. കൂട്ടക്കൊലക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി നാട്ടുകാരെയും പോലീസിനെയും ആശങ്കാകുലരാക്കിയിരുന്നു.

സംഭവം നടന്നു ഏഴു മാസം മാത്രമാണ് പ്രതി റിമാന്റിൽ കഴിഞ്ഞത്. കുറ്റപത്രം വായിച്ച് കേൾക്കാൻ മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായ പ്രതി മുഹമ്മദ് ഷെരീഫ്് വിചാരണ ആരംഭിച്ച ദിവസം മുങ്ങുകയായിരുന്നു. പ്രതിക്ക് ജാമ്യം നിന്ന മാതാവ് പിന്നീട് മരണപ്പെട്ടതോടെ പോലീസ് വീണ്ടും പ്രതിസന്ധിയിലായി. അന്വേഷണം പലരീതിയിൽ മുന്നോട്ടു പോയെങ്കിലും പോലീസിനു ഒരു തുമ്പും ലഭിച്ചില്ല. ക്രമേണ അന്വേഷണം മന്ദീഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here