കൊച്ചി: ഏതു പാതിരാത്രിയിലും ഒന്നാം തീയതിയിലും മദ്യം റെഡി. രാത്രിയിൽ ബാറിന്റെ പ്രവർത്തന സമയം കഴിഞ്ഞും പ്രവർത്തിച്ചിരുന്ന ‘ജോളി ബാർ’ ഒടുവിൽ എക്സൈസ് പൂട്ടിച്ചു. കൊച്ചി ആലിൻചുവട്ടിൽ വീട്ടിൽ മദ്യം സൂക്ഷിച്ച് വിറ്റിരുന്ന ആളെ പിടികൂടി പോലീസ്. ആലിൻചുവട് വെണ്ണല തച്ചേത്തു വീട്ടിൽ ജോളി എന്ന തോമസ് (51)നെയാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്നും 53 ലീറ്റർ മദ്യം പിടിച്ചെടുത്തു. മദ്യത്തിന്റെ ലഭ്യത ഇല്ലാത്ത സമയത്ത് അമിത വില ഇടക്കിയാണ് ഇയാൾ മദ്യം വിറ്റിരുന്നത്.
മദ്യപർക്കിടയിൽ ‘ജോളി ബാർ’ എന്ന് അറിയപ്പെട്ടിരുന്ന ഇയാൾ ബിവറേജസ് ഔട്ട്ലറ്റുകളിൽ നിന്ന് പലതവണയായി മദ്യം വാങ്ങി സൂക്ഷിക്കുന്നതായിരുന്നു പതിവ്. അർധ രാത്രിയിലും വിളിച്ചാൽ വിളിപ്പുറത്തു ‘സാധനം’ എത്തിച്ചിരുന്ന ഇയാൾ മദ്യപർക്കിടയിൽ സർവസാന്നിധ്യമായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാർ എന്ന വ്യാജേന എക്സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് പിടികൂടുകയായിരുന്നു. അതേസമയം ഉദ്യോഗസ്ഥർ ഇയാളെ പലപ്രാവശ്യം പിടികൂടിയിട്ടും കേസെടുക്കാതെ വിട്ടയച്ചിരുന്നതായി സമീപവാസികൾ പറയുന്നു.