എടപ്പാള്‍: പെണ്‍കുട്ടിയെ വിവാഹത്തിനു നാലു ദിവസം മുന്‍പ് തട്ടിക്കൊണ്ടുപോയി. കാമുകന്റെ നിർദേശപ്രകാരമാണ് സുഹൃത്തുക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. വിവരമറിഞ്ഞ വീട്ടുകാർ പകരത്തിനു പകരുമെന്ന കണക്ക് കാമുകന്റെ സഹോദരനെയും തട്ടിക്കൊണ്ടു പോയി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശിയായ വിഷ്ണു (22), മഞ്ചേരി സ്വദേശി അഹമ്മദ് നാസിന്‍ (23) എന്നിവരെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി വീട്ടുകാര്‍ക്ക് കൈമാറി.
പെണ്‍കുട്ടിയുടെ പിതാവടക്കം പ്രതികളായ രണ്ടാമത്തെ കേസില്‍ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുന്‍പ് 18 വയസ്സ് പൂര്‍ത്തിയായ ചങ്ങരംകുളം സ്വദേശിനിയുടെ വിവാഹം വീട്ടുകാര്‍ ബുധനാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്നു. എന്നാല്‍ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിന്റെ നിര്‍ദേശാനുസരണം സുഹൃത്ത് ഇതിനുമുന്‍പേ പെണ്‍കുട്ടിയെ വീട്ടില്‍നിന്നിറക്കിക്കൊണ്ടുപോയി. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
യുവാവിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച സുഹൃത്തിനെ പോലീസ് പിടികൂടി. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെയും കൂട്ടിക്കൊണ്ടുപോയ വിഷ്ണുവിനെയും സേലത്തുനിന്ന് പിടികൂടി. പോക്സോ പ്രകാരം കേസെടുത്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതി ലഭിച്ചത്. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൂന്നു ബന്ധുക്കള്‍ റിമാന്‍ഡിലായി. കാമുകനെയും സുഹൃത്തിനെയും കണ്ടെത്താന്‍ ബെംഗളൂരു പോലീസിന്റെ സഹായത്തോടെ ശ്രമം നടത്തിവരികയാണ്. ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍, എസ്.ഐ. ഹരിഹരസൂനു, എ.എസ്.ഐ. ശിവന്‍, സി.പി.ഒ. സുധീഷ്, സുജന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.