ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് വിചിത്രസഖ്യം വ്യാജപ്രചരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവികസനവും നാട്ടിൽ നടക്കാൻ പാടില്ലെന്ന ചിന്തയാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവ്യക്തതയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമം ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ട്. വികസനവിരുദ്ധ വിദ്രോഹസഖ്യത്തെ തുറന്നുകാട്ടും. തുടര്‍ഭരണം ലഭിക്കാനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിപക്ഷശ്രമം.
മനപ്പൂർവം വിവാദം ഉണ്ടാക്കുന്നവർക്ക് അറിയാത്ത കാര്യങ്ങൾ ജനങ്ങൾക്ക് അറിയാം. ആസൂത്രിതമായ വ്യാജപ്രചരണത്തിന് ഏതാനും മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. വികസന പദ്ധതികൾക്കെതിരെ കഴിഞ്ഞകാലത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങൾ നാടിന് വലിയ ബാധ്യതയാണ് ഉണ്ടാക്കിയത്. ഇത് കേരളത്തിന്റെ ദുരനുഭവം ആണെന്നും ഇപ്പോൾ ഉയർന്നുവരുന്ന പ്രതിഷേധം നാടിന്റെ പ്രതിഷേധമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.