കൊച്ചി∙ നടൻ പൃഥിരാജ് സുകുമാരൻ വാടകയ്ക്കു നല്‍കിയിരുന്ന ആഢംബര ഫ്ലാറ്റില്‍ നിന്നു ലഹരി പിടികൂടിയ സംഭവത്തില്‍ കേസ് ഒതുക്കാന്‍ ഉദ്യോഗസ്ഥര്‍ വന്‍തുക കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്. കൊച്ചിയില്‍ നിന്നുള്ള അഭിഭാഷകന്റെ പേരില്‍ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണത്തിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. എക്സൈസ് ജോയിന്റ് കമ്മിഷണറുടെ മൊഴിയും രേഖപ്പെടുത്തുമെന്നാണു സൂചന.
അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കിയ അഭിഭാഷകനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം. ആസിഫ് അലി എന്ന അഭിഭാഷകന്റെ പേരിലാണു പരാതി. കഴിഞ്ഞ മാസം അവസാനമാണു ഫ്ലാറ്റില്‍ കൊക്കെയ്ന്‍ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുമായി കൊല്ലം സ്വദേശി നുജൂം സലിംകുട്ടി(33) എന്നയാള്‍ അറസ്റ്റിലാകുന്നത്. വിദേശ തപാല്‍ വഴി ലഹരി എത്തിക്കുകയും ഫ്ലാറ്റില്‍ താമസിച്ചു വിതരണം ചെയ്യുന്നെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്.
പഴം പച്ചക്കറി മൊത്തകച്ചവടക്കാരനാണ് എന്നു പരിചയപ്പെടുത്തി ഒരു ഏജന്‍സി വഴി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ഇയാള്‍ ഇവിടെ താമസിച്ചിരുന്നതായാണു പറയപ്പെടുന്നത്. 85000 രൂപ വാടക നല്‍കിയാണ് താമസിച്ചിരുന്നത് എന്ന വെളിപ്പെടുത്തല്‍ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരുന്നു.