പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ ഒരു ഉദ്ഘാടന ചടങ്ങിൽ നടി ധരിച്ച വസ്ത്രത്തിന്റെ പേരിൽ വൻ സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും നടിക്കെതിരെ ഉണ്ടായി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുന്നു. അധികം ചിന്തിക്കാതെയാണ് താൻ ആ വസ്ത്രം ധരിച്ചതെന്നും, പുറത്തിറങ്ങിയപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയെന്നും അവർ പറഞ്ഞു.
“സ്റ്റണ്ട് ഷൂട്ടിംഗിന് ശേഷം എനിക്ക് വളരെ ക്ഷീണമായിരുന്നു, ഉറക്കം നഷ്ടപ്പെട്ടു, അധികം ചിന്തിക്കാതെയാണ് ആ വസ്ത്രം ധരിച്ചത്. പുറത്തിറങ്ങിയപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ, പരിപാടിക്ക് ശേഷം വീഡിയോകളോ കമന്റുകളോ കണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഇത് ഇത്രയധികം ചർച്ച ചെയ്യുന്നത്? എനിക്ക് മറ്റെന്താണ് സംസാരിക്കാൻ കഴിയുക? എനിക്ക് ഇഷ്ടമുള്ളത് ഞാനിടും, മറ്റുള്ളവർക്ക് എന്താണ് പ്രശ്നം?” ഐശ്വര്യ ലക്ഷ്മി പറയുന്നു.
സോഷ്യൽ മീഡിയ ഒഴിവാക്കുനുണ്ടായ കാരണത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു. ഇസ്നറ്റാഗ്രാമിൽ ഒരുപാട് സമയം ചെലവഴിക്കാൻ തുടങ്ങിയെന്നും, ആവശ്യമില്ലാത്ത കാര്യങ്ങളിൽ താൻ സ്വാധീനക്കപ്പെടാൻ തുടങ്ങിയെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, എന്തെങ്കിലും ആവശ്യത്തിന് തന്റെ ഡോഗിന് വേണ്ടി ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കുമെന്നും കൂട്ടിച്ചേർത്തു.
എനിക്ക് ഇഷ്ടമുള്ളത് ഞാനിടും, മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? ഐശ്വര്യ ലക്ഷ്മി
ഫെയ്‌സ് ആപ്’ നടപ്പിലാക്കും; അടിമുടി മാറാൻ ഗുരുവായൂർ ക്ഷേത്രം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമ ദർശനത്തിന് ‘ഫെയ്‌സ് ആപ്’ വൈകാതെ നടപ്പാവും. ഇതിനായി വിവിധ ഏജൻസികൾ ഗുരുവായൂർ ദേവസ്വത്തെ സമീപിച്ചു തുടങ്ങി.
‘ഫെയ്‌സ് ആപ് ‘- എന്നാൽ ക്ഷേത്രനടയിൽ വിവിധയിടങ്ങളിൽ ഫെയ്‌സ് ആപ് കൗണ്ടറുകൾ. അവിടെ സ്കാനറിൽ മുഖം കാണിച്ചാൽ ആളെ തിരിച്ചറിയുന്ന വിധമുള്ള ടോക്കൺ ലഭിക്കും. അതിൽ ദർശനസമയം ഉണ്ടാകും. ഭക്തർ വരിനിൽക്കുന്ന കേന്ദ്രം 12 കംപാർട്ടുമെന്റുകളായി തിരിക്കും.
ആദ്യത്തേത് ഒന്നു മുതൽ 200 പേർക്ക്. രണ്ടാമത്തേത് 200 മുതൽ 400 വരേയും. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്മെന്റുറുകളിൽ തെളിയും. അതനുസരിച്ചുമാത്രം പ്രവേശിച്ചാൽ മതി.
കൂടാതെ, എത്രപേർ ദർശനം നടത്തിയെന്ന് കണക്ക് ലഭിക്കും. ആളെ തിരിച്ചറിയാൻ കഴിയുമെന്നതുകൊണ്ട് സുരക്ഷാ സംവിധാനവും മികച്ചതാകും. മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സംവിധാനമാണിത്.
രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കുന്നത് എതിർക്കാൻ യുഡിഎഫ്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ യുഡിഎഫ്. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനെ എതിർക്കാനാണ് യുഡിഎഫ് തിരുമാനം.
കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കമില്ല എന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ വിലയിരുത്തൽ. എത്തിക്സ് കമ്മറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വിലയിരുത്തൽ.
റോജി എം. ജോണും യു.എ. ലത്തിഫും എത്തിക്സ് കമ്മറ്റിയിൽ ഈ നിലപാടിനെ എതിർക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുന്നേ തന്നെ അയോഗ്യരാക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ് നിഗമനം. എന്നാൽ രാഹുലിനെ പുറത്താക്കിയ നടപടിയിൽ മാറ്റമില്ല.
തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർമാർക്കെതിരെ പൊലീസിൽ പരാതി നൽകി വികെ പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം: പാപ്പാട് മഹിളാ മന്ദിരം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തും ബിജെപിയും നേർക്കുനേർ.
ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെ മഹിളാമന്ദിരം പുതിയ താഴിട്ട് പൂട്ടിയ ബിജെപി കൗൺസിലർ ആർ സുഗതനും ഒപ്പമുണ്ടായിരുന്ന മറ്റ് കൗൺസിലർമാരായ വിഷ്ണു മോഹൻ, നന്ദഭാർഗവനുമെതിരെ വി.കെ പ്രശാന്ത് പരാതി നൽകി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ വികസന പരിപാടികളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് അനാവശ്യ സംഘർഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമമെന്ന് എംഎൽഎ കുറ്റപ്പെടുത്തി.
ഉദ്ഘാടന പരിപാടി തടസ്സപ്പെടുത്തുകയും സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഓഫീസ് പൂട്ടുകയും ചെയ്ത സുഗതനും മറ്റുള്ളവർക്കുമെതിരെ എംഎൽഎ പൊലീസിൽ പരാതി നൽകി.
പ്രവാസികളെ തൊട്ടാല്‍ വിവരം അറിയും; സംസ്ഥാനത്ത് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ വരുന്നു. പ്രവാസികളുടെ പരാതികളില്‍ കേസെടുത്ത് അന്വേഷിക്കാനും പരിഹരിക്കാനുമായാണ് പൊലീസ് സംവിധാനം. പൊലീസ് ആസ്ഥാനത്ത് അന്‍പതംഗ സേനയുമായാണ് തുടക്കം. ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയില്‍ ഉടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിവയ്ക്കുമെന്നാണ് വിവരം.
സംസ്ഥാനമെമ്പാടുമുള്ള കേസുകള്‍ ഈ സ്റ്റേഷനില്‍ അന്വേഷിക്കും. പ്രവാസികള്‍ക്കും തട്ടിപ്പിനിരയായവര്‍ക്കും സമയബന്ധിതമായി നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പഞ്ചാബിലെ മാതൃകയിലുള്ള നടപടി. വിസാ തട്ടിപ്പ്, വ്യാജ റിക്രൂട്ട്‌മെന്റ്‌റ് തുടങ്ങിയ പരാതികളെല്ലാം പരിഗണിക്കും. നിലവില്‍ എന്‍.ആര്‍.ഐ സെല്‍ വഴിയാണ് പ്രവാസികളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ വര്‍ഷത്തില്‍ 8000 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.
പെരിയ ഇരട്ട കൊലക്കേസ്; പ്രതികൾക്ക് നിരന്തരമായി പരോൾ ലഭിക്കുന്നതിൽ ആശങ്ക, കോടതിയെ സമീപിക്കാനൊരുങ്ങി കൃപേഷിൻ്റേയും ശരത് ലാലിൻ്റെയും കുടുംബം
കാസർകോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് കുടുംബം. ഇത്തരത്തിൽ പ്രതികൾക്ക് നിരന്തരം പരോൾ ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണനും കൃപേഷിൻ്റെ അച്ഛൻ കൃഷ്ണനും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കോഴിക്കോട്
പെരിയ ഇരട്ട കൊലക്കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് വീണ്ടും പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. രണ്ടരമാസം മുമ്പും രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. രണ്ടര മാസ ഇടവേളയിൽ പരോൾ എന്നത് സ്വാഭാവിക നടപടി ആണെന്നാണ് സംഭവത്തിൽ ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.
പ്രതികൾക്ക് ഇത്തരത്തിൽ തുടർച്ചയായി പരോൾ നല്കുന്നതിനെതിരെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബങ്ങൾ രംഗത്തെത്തിയിട്ടുള്ളത്. ജനാധിപത്യമോ നീതിയോ നോക്കാതെ സർക്കാർ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നാണ് ശരത് ലാലിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജയിലിലും സിപിഎം ബന്ധമുളള പ്രതികൾക്ക് സർക്കാർ സൗകര്യങ്ങൾ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷ വിധിച്ചിട്ടും പ്രതികൾ എപ്പോഴും പുറത്താണെന്ന് കൃപേഷിന്‍റെ അച്ഛൻ പ്രതികരിച്ചു. ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് കൊലപാതകം നടന്നത് അതുകൊണ്ട് തന്നെ പ്രതികൾ നേതാക്കളുടെ പേര് പറയുമോ എന്ന് അവർ ഭയപ്പെടുന്നുണ്ട്. . തുടർച്ചയായുള്ള പരോൾ പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും കുടുംബം പറഞ്ഞു. കേസിലെ ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ എന്നിവർ ഇപ്പോൾ പരോളിലാണ്.
‘രാജീവ് ചന്ദ്രശേഖർ കൂടിയാലോചന നടത്തുന്നില്ല, ഏകപക്ഷീയമായ തീരുമാനങ്ങൾ’; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബിജെപിയിൽ ആഭ്യന്തര കലഹം
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം മുറുകുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും മുതിർന്ന നേതാക്കളുമായോ കോർ കമ്മിറ്റിയുമായോ വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളം സന്ദർശിക്കാനിരിക്കെയാണ് പാർട്ടിയിലെ അസ്വാരസ്യങ്ങൾ പരസ്യമാകുന്നത്.
ദേശീയ നേതാക്കൾ എത്തുമ്പോൾ മാത്രമാണ് കോർ കമ്മിറ്റി യോഗങ്ങൾ വിളിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതി ശക്തമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനമൊട്ടാകെ നടത്തേണ്ട സർവേകൾ, അധ്യക്ഷന്റെ മണ്ഡലം ഉൾപ്പെടെയുള്ള ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് നടന്നതെന്ന് ആക്ഷേപമുണ്ട്. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും നിലവിൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് ധാരണയായിട്ടുള്ളത്.
നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി. മുരളീധരനും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തങ്ങൾ താല്പര്യം പ്രകടിപ്പിച്ച മണ്ഡലങ്ങൾ ലഭിക്കാത്തതിലും പല പ്രമുഖ നേതാക്കൾക്കും കടുത്ത അമർഷമുണ്ട്.
രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് മത്സരിക്കാനാവില്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മകളെ കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്; സംഭവം മഹാരാഷ്‌ട്രയിൽ
മുംബൈ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്വന്തം മകളെ കൊലപ്പെടുത്തി പിതാവ്. മഹാരാഷ്‌ട്ര നന്ദേഗ് സ്വദേശി പാണ്ഡുരംഗ് കോണ്ഡ്മംഗലെയാണ് തന്റെ ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. മഹാരാഷ്‌ട്രയിലെ നിയമമനുസരിച്ച് രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. ഈ തടസം നീക്കാനായാണ് മൂന്ന് മക്കളുള്ള പാണ്ഡുരംഗ് തന്റെ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയത്. കനാലിലേക്ക് തള്ളിയിട്ട് ആണ് ഇയാൾ മകളെ കൊന്നത്.
നന്ദേദിലെ കെരൂർ ഗ്രാമത്തിലെ ബാർബറാണ് പാണ്ഡുരംഗ് കോണ്ഡ്മംഗലെ. ഇയാളുടെ പ്രാച്ചി എന്ന ആറു വയസുകാരിയായ മകളാണ് കൊല്ലപ്പെട്ടത്. ഇരട്ടകുട്ടികളാണ് പാണ്ഡുരംഗിന് ആദ്യം ജനിച്ചത്. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ട പ്രാച്ചി. പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് കുട്ടിയെ കൊല്ലാനുള്ള ബുദ്ധി പാണ്ഡുരംഗിന് ഉപദേശിച്ചത്. ഇതനുസരിച്ച് ഇയാൾ മകളെ തെലങ്കാനയിലെ നിസാമാബദ് ജില്ലയിലെത്തിച്ച് അവിടെയുള്ള കനാലിലേക്ക് തള്ളിയിട്ടു കൊല്ലുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കനാലിലൂടെ ഒഴുകി നടക്കുന്നത് കണ്ട കർഷകരാണ് വിവരം പോലീസിൽ അറിയിച്ചത്.
അബദ്ധത്തിൽ കുട്ടി കനലിലേക് വീണ് മരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു പാണ്ഡുരംഗ് ശ്രമിച്ചത്. എന്നത് തുടർച്ചയായ ചോദ്യം ചെയ്യലിൽ ഇയാൾക്ക് പിടിച്ചു നിൽക്കാനായില്ല. അവസാനം ഇയാൾ കുറ്റസമ്മതം നടത്തി. കുട്ടിയെ ഒഴിവാക്കാൻ പല വഴികൾ തേടിയതിനു ശേഷമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്ന പ്രതി മൊഴി നൽകി. ആദ്യം കുട്ടിയെ ദത്തുനൽകാനാണ് തീരുമാനിച്ചത്. അങ്ങനെ ചെയ്യുമ്പോഴും മകൾ അല്ലാതാകുന്നില്ല എന്നതിനാലാണ് ആ നീക്കം ഒഴിവാക്കിയത്. പിന്നാലെ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. തുടർന്നാണ് ബൈക്കിൽ കനാലിന് സമീപമെത്തി കുട്ടിയെ അതിലേക്ക് തള്ളിയിട്ടത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യാൻ പാണ്ഡുരംഗിനെ സഹായിച്ചുവെന്നാരോപിച്ച് കെരൂരിലെ പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ഷിൻഡെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
കൊച്ചി: ലോക രാജ്യങ്ങളില്‍ നിന്നുള്ള നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് യുകെ സര്‍ക്കാര്‍ ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡി നല്‍കുന്ന ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് അര്‍ഹരായി മലയാളി സംരംഭകര്‍. യുകെ ഹോം ഓഫീസിന്റെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസ പ്രോഗ്രാമിന് കീഴിലുള്ള ഔദ്യോഗിക എന്‍ഡോഴ്സ്മെന്റ് ബോഡികളിലൊന്നായ എന്‍വെസ്റ്റേഴ്സ് ലിമിറ്റഡില്‍ നിന്നുള്ള പുരസ്‌കാരമാണ് കേരളത്തില്‍ നിന്നുള്ള ഹെര്‍മര്‍ച്ചീസ് ബാലനും സിറിള്‍ റോയിയും നേടിയത്.
യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിച്ചതിനാണ് ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്ക് ഇവര്‍ അര്‍ഹരായത്. യുകെ ഗവണ്‍മെന്റ് നല്‍കുന്ന ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയിലൂടെ ഇംഗ്ലണ്ടില്‍ എത്തുകയും ഇത്തരം ആശയങ്ങളെ മികച്ച സംരംഭമാക്കി മാറ്റുകയും ചെയ്യുന്നവരെയാണ് ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

യുകെ സ്റ്റാര്‍ട്ടപ് വിസ നേടിയ ഇന്ത്യയില്‍നിന്നുള്ള ചുരുക്കം സംരംഭകരില്‍ ഹെര്‍മര്‍ച്ചീസും സിറിളും ഉള്‍പ്പെടുന്നു. യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ വ്യക്തമായ മാറ്റമുണ്ടാക്കുന്ന ലക്ഷ്യബോധമുള്ള സംരംഭം വികസിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മെന്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് എന്ന ആരോഗ്യ സംരക്ഷണ പരിശീലന-സാങ്കേതിക കമ്പനി ഇവര്‍ സ്ഥാപിച്ചു. ഈ സംരംഭത്തിലൂടെ യുകെയില്‍ നിലവിലുണ്ടായിരുന്ന നഴ്സ് ക്ഷാമ പ്രതിസന്ധി മറികടക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയതിനും ഇതിലേക്കായി വികസിപ്പിച്ച സാങ്കേതിക വിദ്യകളെയും പരിഗണിച്ചാണ് ഈ അംഗീകാരം ഇവരിലേക്കെത്തിയത്.

2019 ല്‍ നിലവില്‍ വന്ന സ്റ്റാര്‍ട്ടപ്പ് വിസയ്ക്കും ഇന്നോവേറ്റര്‍ ഫൗണ്ടര്‍ വിസയ്ക്കുമായി ഇത്തരത്തില്‍ അവാര്‍ഡ് നല്‍കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടു തന്നെ തുടക്കം മുതലുള്ള എല്ലാ സംരംഭകരേയും അവാര്‍ഡിനായി പരിഗണിച്ചിരുന്നു. ഇതില്‍നിന്നാണ് ഹെര്‍മര്‍ച്ചീസിനെയും സിറിളിനെയും അവാര്‍ഡിനായി തിരഞ്ഞെടുത്തത് എന്നത് അംഗീകാരത്തിന്റെ തിളക്കം കൂട്ടുന്നു. ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതിക്കായി മത്സരിച്ച നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളില്‍ ദീര്‍ഘവീക്ഷണമുള്ള സ്റ്റാര്‍ട്ടപ്പ് ആശയം, ധീരമായ കാഴ്ചപ്പാട്, അസാധാരണമായ നിര്‍വ്വഹണം, സാമൂഹിക സ്വാധീനം എന്നിവയാല്‍ വേറിട്ടുനിന്നത് മെന്റര്‍ മെര്‍ലിന്‍ ആണ്. വെറും നാല് വര്‍ഷത്തിനുള്ളിലാണ് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാപനമായി മെന്റര്‍ മെര്‍ലിന്‍ വളര്‍ന്നത്.
കേരളത്തിനും ഇന്ത്യയുടെ വളര്‍ന്നുവരുന്ന ആഗോള സ്റ്റാര്‍ട്ടപ്പ് സാന്നിധ്യത്തിനും അഭിമാനകരമായ നേട്ടം കൂടിയാണിത്. ശക്തമായ സാമൂഹിക ദൗത്യം നിലനിര്‍ത്തിക്കൊണ്ട് ആഗോള പ്രസക്തിയോടെ പരിഹാരങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയിലെ സംരംഭകര്‍ക്ക് ഇവരുടെ നേട്ടം പ്രചോദനമാണ്.
തുടക്കം മുതല്‍ സഹായ സഹകരണങ്ങള്‍ നല്‍കി സ്റ്റാര്‍ട്ടപ്പിനെ മികച്ച സംരംഭമാക്കി മാറ്റാന്‍ കൂടെനിന്ന എല്ലാവര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് ഹെര്‍മര്‍ച്ചീസ് പറഞ്ഞു.
കേരളത്തില്‍നിന്ന് കൂടുതല്‍ പേര്‍ക്ക് ആശയങ്ങളുമായി മുന്നോട്ടു വരുന്നതിനും ആഗോള തലത്തില്‍ അവസരങ്ങള്‍ തേടാനും സ്വാധീനം സൃഷ്ടിക്കാനും ഈ അംഗീകാരം പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറിള്‍ അഭിപ്രായപ്പെട്ടു.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് ഹെര്‍മര്‍ച്ചീസ്. സിറിള്‍ കോട്ടയം കൈപ്പുഴ സ്വദേശിയാണ്.
2023 ലും 2024 ലും യുകെ എന്‍എച്ച്എസിന്റെ 75-ം വാര്‍ഷിക പ്രസിദ്ധീകരണത്തിലും കോമണ്‍വെല്‍ത്ത് 75-ം വാര്‍ഷിക പ്രസീദ്ധീകരണത്തിലും മെന്റ്റര്‍ മെര്‍ലിന്‍ യുകെ ലിമിറ്റഡ് ഇടം നേടിയിരുന്നു.
നിക്ഷേപ- ഇന്നൊവേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുകെ ആസ്ഥാനമായുള്ള പ്രമുഖ സ്ഥാപനമാണ് എന്‍വെസ്റ്റേഴ്സ്. യുകെയില്‍ നൂതന സംരംഭങ്ങള്‍ ആരംഭിക്കാനും സ്‌കെയില്‍അപ് ചെയ്യാനും ആഗ്രഹിക്കുന്ന സംരംഭകരെയും കമ്പനികളെയും ഇത് പിന്തുണയ്ക്കുന്നു. യുകെ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തില്‍ വളരാന്‍ ആഗോള സ്ഥാപകരെ വിദഗ്ദ്ധ മെന്റര്‍ഷിപ്പ്, നിക്ഷേപക നെറ്റ്വര്‍ക്കുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ഈ സ്ഥാപനം ബന്ധിപ്പിക്കുന്നു.
കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണം; വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ. കേസുമായി ബന്ധമുള്ള ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യപ്പെട്ടാണ് പിതാവ് റഹീം കോടതിയെ സമീപിച്ചത്.
വിചാരണ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമങ്ങളുടെ വിചാരണയ്ക്ക് കാരണമാകുമെന്നാണ് ഹർജിയിൽ പറയുന്നത്. തന്റെ മകന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുമെന്നും പിതാവ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് അഫാന്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത്. കേരളം ഞെട്ടിയ കൂട്ടക്കൊലപാതകമായിരുന്നു വെഞ്ഞാറമൂട് നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, സുഹൃത്ത് ഫര്‍സാന. അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് രക്ഷപ്പെട്ടത്.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെയാണ് കൊലപാതക വിവരം പൊലീസിനോട് ഏറ്റുപറഞ്ഞത്. കുടുംബത്തിന്റെ കടബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.
ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; കുത്തനെ ഇടിഞ്ഞ് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി.പവന് 6,640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,120 രൂപയാണ്. ഗ്രാമിന് 830 കുറഞ്ഞതോടെ വില 13,890 രൂപയായി.
അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ്.
അത്ഭുതകരം ഈ രക്ഷപ്പെടൽ! ഓട്ടോയില്‍ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്, രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: റോഡിന് കുറുകെ ഓടിയ കുഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊടിയത്തൂരിൽ രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്. തൈയിൽ എന്ന സ്വകാര്യ ബസിനു മുന്നിലേക്കാണ് പിഞ്ചുകുട്ടി ഓടി കയറിയത്.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അൽപ്പം മാറ്റി സഡൻ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു.
ബസിന്‍റെ പിൻചക്രമുള്ള ഭാഗം കുഞ്ഞിനെ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. ബസ് കണ്ടതും കുഞ്ഞ് ഉടനെ തിരിച്ച് ഓട്ടോ നിന്നിരുന്ന ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോയിൽ വന്നിറങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ച് കടന്നുപോയി. ഈ സമയം പിതാവ് ഓട്ടോയിലിരുന്ന് പണം നൽകുന്നതിനിടെ കുട്ടി അമ്മയുടെ അരികിലെത്താൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് അപകടമുണ്ടായതെന്നുമാണ് വിവരം.
കുടിവെള്ള അമിതവില: കെ.സി.എ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി20 മത്സരവുമായി ബന്ധപ്പെട്ട് കാണികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ കുടിവെള്ള ത്തിന്അ മിതവില ഈടാക്കിയ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായി കണക്കാക്കുന്നത്.
അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്‌പോൺറെ ബി.സി.സി.ഐ ആണ് നിശ്ചയിക്കുന്നത്. ബി.സി.സി.ഐയുള്ള കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതാണ്. പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെ.സി.എ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു.
എന്നിരുന്നാലും, കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായും ഇപ്പോൾ പരാതികളുടെ ശ്രദ്ധയിൽപെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്നലെ ഉണ്ടായ പരാതികളെക്കുറിച്ച് ബിസി.സി.എ െഅറിയിക്കുകയും വേണ്ട നടപടികൾ എടുക്കുമെന്ന് ബി.സി.സി അറിയിച്ചിട്ടുള്ളതുമാണ്. ഇക്കാര്യത്തിൽ ഏജൻസി ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും കെ.സി.എ അറിയിച്ചു.
രഞ്ജി ട്രോഫി: ഗോവയെ തകർത്ത് കേരളം
ഗോവ: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഗോവയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ഗംഭീര ജയം നേടി കേരളം. നാലാം ദിനം 29 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നേരത്തെ 171 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഗോവ 199 റൺസിന് പുറത്തായിരുന്നു.
രണ്ട് ഇന്നിംഗ്‌സുകളിലായി ഒൻപത് വിക്കറ്റ് വീഴ്ത്തുകയും (6/115, 3/56) 36 റൺസ് നേടുകയും ചെയ്ത കേരളത്തിന്റെ അങ്കിത് ശർമ്മയാണ് കളിയിലെ താരം.
ഗോവ 355/10,199/10. കേരളം 526/9 ഡിക്ലയേഡ്,29/1
ഗോവയ്ക്ക് രണ്ടാം ഇന്നിംഗ്‌സിലും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. 18/0 എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് ആദ്യ പന്തിൽ തന്നെ ഓപ്പണർ സുയാഷ് പ്രഭുദേശായിയെ (14) നഷ്ടമായി. എം.ഡി നിധീഷിന്റെ പന്തിൽ മാനവ് കൃഷ്ണ ക്യാച്ചെടുത്തുന്നു. പിന്നാലെ കശ്യപ് ബക്ല (15), അഭിനവ് തേജ്രാന (17) എന്നിവരെയും നിധീഷ് തന്നെ മടക്കി. ക്യാപ്ടൻ സ്‌നേഹൽ കൗതങ്കർ (0) എൻ.പി. ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി.
ഇതോടെ 46/4എന്ന നിലയിലായ ഗോവയ്ക്ക് ലളിത് യാദവും (27) അമൂല്യ പാണ്ഡ്രേക്കറും (32) ചേർന്ന അഞ്ചാം വിക്കറ്റിലെ 44 റൺസിന്റെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ ഇരുവരെയും പുറത്താക്കി അങ്കിത് ശർമ്മ കളി വീണ്ടും കേരളത്തിന്റെ നിയന്ത്രണത്തിലാക്കി. ഒൻപതാം വിക്കറ്റിൽ ദർശൻ മിസലും (പുറത്തകാതെ 55) അർജുൻ ടെൻഡുൽക്കറും (24) ചേർന്നുള്ള 60 റൺസിന്റെ കൂട്ടുകെട്ടാണ് ഗോവയെ ഇന്നിംഗ്‌സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. അർജുനെ പുറത്താക്കി അങ്കിതാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. ദർശൻ മിസലിനെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടവും ഗോവൻ ഇന്നിംഗ്‌സിന്റെ അവസാനവും കുറിച്ചു. അങ്കിത് മൂന്നും ബേസിൽ, അഹമ്മദ് ഇമ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും സച്ചിൻ ബേബിയുമാണ് ഇന്നിംഗ്‌സ് തുറന്നത്. ഒരു റണ്ണെടുത്ത സച്ചിൻ തുടക്കത്തിലേ പുറത്തായി. എന്നാൽ അഭിഷേകും (19) സൽമാൻ നിസാറും (9) ചേർന്ന് കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഭൂചലനം.
ജമ്മു കശ്മീരിലെ ബാരാമുള്ള മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.35ഓടെയാണ് അനുഭവപ്പെട്ടത്.
പുലര്‍ച്ചെ 3.30ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലകളില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രണ്ടിടത്തും ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബാരാമുള്ളയില്‍ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തേക്ക് ഓടിയിറങ്ങി. വീടുകളുടെ വാതിലുകളും ജനലുകളും വീട്ടുപകരണങ്ങളും വിറച്ചതായി ജനങ്ങള്‍ പറഞ്ഞു.
ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപമേഖലകളായ ശ്രീനഗര്‍, പുല്‍വാമ, ഷോപിയാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
