കാസർകോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് കുടുംബം. ഇത്തരത്തിൽ പ്രതികൾക്ക് നിരന്തരം പരോൾ ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണനും കൃപേഷിൻ്റെ അച്ഛൻ കൃഷ്ണനും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കോഴിക്കോട്
പെരിയ ഇരട്ട കൊലക്കേസിലെ പത്താം പ്രതി രഞ്ജിത്തിനാണ് വീണ്ടും പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. രണ്ടരമാസം മുമ്പും രഞ്ജിത്തിന് പരോൾ ലഭിച്ചിരുന്നു. രണ്ടര മാസ ഇടവേളയിൽ പരോൾ എന്നത് സ്വാഭാവിക നടപടി ആണെന്നാണ് സംഭവത്തിൽ ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.
പ്രതികൾക്ക് ഇത്തരത്തിൽ തുടർച്ചയായി പരോൾ നല്കുന്നതിനെതിരെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബങ്ങൾ രംഗത്തെത്തിയിട്ടുള്ളത്. ജനാധിപത്യമോ നീതിയോ നോക്കാതെ സർക്കാർ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നാണ് ശരത് ലാലിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജയിലിലും സിപിഎം ബന്ധമുളള പ്രതികൾക്ക് സർക്കാർ സൗകര്യങ്ങൾ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷ വിധിച്ചിട്ടും പ്രതികൾ എപ്പോഴും പുറത്താണെന്ന് കൃപേഷിന്‍റെ അച്ഛൻ പ്രതികരിച്ചു. ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് കൊലപാതകം നടന്നത് അതുകൊണ്ട് തന്നെ പ്രതികൾ നേതാക്കളുടെ പേര് പറയുമോ എന്ന് അവർ ഭയപ്പെടുന്നുണ്ട്. . തുടർച്ചയായുള്ള പരോൾ പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നും കുടുംബം പറഞ്ഞു. കേസിലെ ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ എന്നിവർ ഇപ്പോൾ പരോളിലാണ്.

