തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം മുറുകുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും മുതിർന്ന നേതാക്കളുമായോ കോർ കമ്മിറ്റിയുമായോ വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളം സന്ദർശിക്കാനിരിക്കെയാണ് പാർട്ടിയിലെ അസ്വാരസ്യങ്ങൾ പരസ്യമാകുന്നത്.
ദേശീയ നേതാക്കൾ എത്തുമ്പോൾ മാത്രമാണ് കോർ കമ്മിറ്റി യോഗങ്ങൾ വിളിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതി ശക്തമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനമൊട്ടാകെ നടത്തേണ്ട സർവേകൾ, അധ്യക്ഷന്റെ മണ്ഡലം ഉൾപ്പെടെയുള്ള ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് നടന്നതെന്ന് ആക്ഷേപമുണ്ട്. സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും നിലവിൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് ധാരണയായിട്ടുള്ളത്.
നേമത്ത് രാജീവ് ചന്ദ്രശേഖറും, കഴക്കൂട്ടത്ത് വി. മുരളീധരനും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തങ്ങൾ താല്പര്യം പ്രകടിപ്പിച്ച മണ്ഡലങ്ങൾ ലഭിക്കാത്തതിലും പല പ്രമുഖ നേതാക്കൾക്കും കടുത്ത അമർഷമുണ്ട്.

