പത്തനംതിട്ട: മലയാലപ്പുഴ മന്ത്രവാദ കേന്ദ്രത്തിന്റെ ഉടമയായ സ്ത്രീയെ കസ്റ്റഡിയിലെടുത്തത് പോലീസ്. വാസന്തി മഠത്തിന്റെ ഉടമ ദേവകിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ ദുർമന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കേന്ദ്രത്തിനു മുന്നിൽ യുവജന, വിദ്യാർഥിസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ബിജെപി പാർട്ടികളുടെ യുവജനസംഘടനകളാണ് പ്രതിഷേധവുമായി വാസന്തി മഠത്തിൽ എത്തിയത്.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം മന്ത്രവാദത്തെ പറ്റി അന്വേഷിക്കും. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇവരെ എതിർക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുൻപിൽ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണത്തിന് വരുമ്പോൾ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാർ പറഞ്ഞു.