കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബിജെപിക്കും കഴിയുന്നില്ല,സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നു; സിൽവർ ലൈൻ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക്  മാർച്ച് നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം

0

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പാർലമെന്‍റിലേക്ക്  മാർച്ച് നടത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം.  “കേരളം തുലഞ്ഞു പോട്ടെ” എന്നാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിനുള്ളിലും, ഇന്ന് സഭയ്ക്ക് പുറത്തും കണ്ടത് ആവർത്തിക്കാൻ പാടില്ലാത്ത രാഷ്ട്രീയ നാടകമാണ്- എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

‘നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാനുള്ള ബാധ്യത കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കുമുണ്ട്. കോൺഗ്രസ്സ് പ്രതിനിധികൾ അത് നിർവഹിക്കുന്നില്ല എന്ന് മാത്രമല്ല, ഡൽഹിയിലും കേരളത്തിനെതിരായ സമരത്തിലാണവർ. “കേരളം തുലഞ്ഞു പോട്ടെ” എന്നാണ് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഭാവം- റഹീം കുറ്റപ്പെടുത്തി.

കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാൻ കോൺഗ്രസിനും ബിജെപിക്കും കഴിയുന്നില്ല.സംസ്ഥാന വികസനത്തിനെതിരെ അവരുടെ ശബ്ദം ഉയരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരൻ ഡൽഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവർത്തിക്കുന്നത്. കെ സുധാകരൻ ഡൽഹിക്ക് പോകുന്നത് തന്നെ കോൺഗ്രസ്സ് ഗ്രൂപ്പ് പ്രശ്നം പരിഹരിക്കാനും,  പാർലമെന്റിൽ കേരളത്തിനെതിരെ സംസാരിക്കാനുമാണ്. ഇത് ആദ്യത്തേത് അല്ല.ദേശീയ പാതാ വികസനം,കീഴാറ്റൂർ ബൈപ്പാസ് തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാൻ കോൺഗ്രസ്സ് ബിജെപി ഐക്യം ഡൽഹിയിൽ പ്രവർത്തിച്ചിട്ടുണ്ട്.ഗെയിൽ പദ്ധതി മുടക്കാൻ കോൺഗ്രസ്സ് പരമാവധി ശ്രമിച്ചു.

കേരള വികസനത്തിനായി താൻ ഇക്കാലയളവിൽ നടത്തിയ ഇടപെടലുകളോ,പ്രവർത്തനനങ്ങളോ വിശദീകരിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന് കഴിയുമോ?  കേരളത്തിന്റെ വികസനത്തിനും ആവശ്യങ്ങൾക്കുമായി എപ്പോഴെങ്കിലും പാർലമെന്ററിൽ ഏതെങ്കിലും യുഡിഎഫ് എംപിമാർ മിണ്ടിയിട്ടുണ്ടോ? ജനം ഇതെല്ലാം കാണുന്നുണ്ട്.കോൺഗ്രസ്സ് ബിജെപി അവിശുദ്ധ രാഷ്ട്രീയ സഖ്യത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം- റഹീം പറയുന്നു.

ദില്ലിയിൽ കെ റെയിലിനെതിരെയുള്ള  പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാരെ  ദില്ലി പൊലീസ് മര്‍ദ്ദിച്ചത് വലിയ വിവാദമായി.  പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായാണ് നേരിട്ടത്. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി. 

എംപിമാർ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. രമ്യ ഹരിദാസ് എംപിയെ ദില്ലി പൊലീസിലെ പുരുഷൻമാർ മ‍ർദ്ദിച്ചുവെന്നാണ് പരാതി. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല. കെ റെയിൽ  സിൽവർ ലൈൻ  പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാ‍ലമെന്റിലേക്ക് പോകാനിരുന്ന എംപിമാ‌ർക്ക് നേരെയാണ് ദില്ലി പൊലീസിന്റെ അതിക്രമം നടന്നത്.

Leave a Reply