‘നാടകം കളിച്ചാൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും’; ബോബി ചെമ്മണ്ണൂരിനെതിരെ ഹെെക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നാടകം കളിക്കരുത്. ഇങ്ങനെ കളിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ തനിക്കറിയാം എന്നും ഹൈക്കോടതി മുന്നറിപ്പ് നല്‍കി.  ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി  ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു.

കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുത്. കഥ മെനയരുത്. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണോ ബോബി ചെമ്മണ്ണൂരിന്‍റെ പ്രവർത്തിയെന്നും കോടതി ചോദിച്ചു.

വേണ്ടിവന്നാൽ  ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യും.  ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞു.

ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നറിയാം. ജാമ്യം എങ്ങനെ ക്യാൻസൽ ചെയ്യണമെന്ന് തനിക്കറിയാമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

പ്രതിഭാഗം അഭിഭാഷകനെ വിളിച്ചുവരുത്തിയാണ് കോടതിയുടെ നീക്കം. ജാമ്യം അനുവദിച്ചിട്ടും കഴിഞ്ഞദിവസം പുറത്തിറങ്ങാതിരുന്ന നടപടിയില്‍ 12 മണിക്കകം വിശദീകരണം നല്‍കണം ഇല്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കേസില്‍ അന്വേഷണം രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെയാണോ പ്രതി പെരുമാറേണ്ടത്. സീനിയര്‍ അഭിഭാഷകനെ കൂടി പ്രതി അപമാനിച്ചു. ബോബി ചെമ്മണ്ണൂര്‍ നിയമത്തിന് അതീതനല്ലെന്നും കോടതി വ്യക്തമാക്കി.

ചക്രവാതച്ചുഴി; ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കള്ളക്കടല്‍ പ്രതിഭാസം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്നാട് തീരങ്ങളില്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഉള്ളിയും ഉരുളക്കിഴങ്ങും കീശ കാലിയാക്കും!; രാജ്യത്ത് പണപ്പെരുപ്പനിരക്ക് ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നു. ഡിസംബറില്‍ 2.37 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത് 1.89 ശതമാനമായിരുന്നു. 2023 ഡിസംബറില്‍ 0.86 ശതമാനമായിരുന്ന സ്ഥാനത്താണ് വര്‍ധന.

ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞിട്ടും ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഡിസംബറില്‍ 8.47 ശതമാനമായാണ് താഴ്ന്നത്. നവംബറില്‍ ഇത് 8.63 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങിന്റെ വിലയാണ് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത്. ഉള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 93.20 ശതമാനമാണ് ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റ നിരക്ക്. പച്ചക്കറി വിലക്കയറ്റത്തില്‍ വലിയ മാറ്റമില്ല. നവംബറില്‍ 28.65 ശതമാനമാണ് വിലക്കയറ്റനിരക്ക്. നവംബറില്‍ ഇത് 28.57 ശതമാനമായിരുന്നു.

ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 2.14 ശതമാനമായാണ് ഉയര്‍ന്നത്. നവംബറില്‍ ഇത് രണ്ടു ശതമാനം മാത്രമായിരുന്നു. അതേസമയം ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുമാസത്തെ താഴ്ന്ന നിലയില്‍ എത്തി. ഡിസംബറില്‍ 5.22 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് താഴ്ന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാലുശതമാനത്തിന് മുകളില്‍ തന്നെയാണ് പണപ്പെരുപ്പനിരക്ക് എന്നത് ആശങ്ക കുറയ്ക്കുന്നില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘ഏറ്റവും വിഷമകരമായ തീരുമാനം’; അമ്മയിലെ സുപ്രധാന പദവി ഒഴിയുകയാണെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: താര സംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്.  സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം  അറിയിച്ചത്.

ഒരുപാട് ആലോചിച്ച ശേഷമാണ് ഇങ്ങനെ ഒരു വിഷമകരമായ തീരുമാനം എടുത്തതെന്നും ഈ സ്ഥാനത്ത് ഇരിക്കുന്ന സമയം ഞാൻ ശരിക്കും ആസ്വദിച്ചു, അത് ആവേശകരമായ അനുഭവമാണ് എനിക്ക് സമ്മാനിച്ചതെന്നും ഉണ്ണി പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ജോലിത്തിരക്ക് വർദ്ധിക്കുകയാണ്. മാർക്കോയുടെയും മറ്റ് സിനിമ പ്രോജക്ടുകളുടെയും തിരക്കുകൾ എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ വലിയ തോതിൽ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റു ഉത്തരവാദിത്തങ്ങൾ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ സാധിക്കുന്നില്ല. എന്റെയും എന്റെ കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പിന്നോട്ട് പോകുന്നതായി ഇപ്പോൾ തിരിച്ചറിയുന്നു.അമ്മയിലെ പദവി നിർവഹിക്കുന്നതിൽ ഞാൻ എല്ലായ്‌പ്പോഴും മികച്ച് നിന്നിട്ടുണ്ടെന്നാണ് വിശ്വാസം. എന്നാൽ വരാനിരിക്കുന്ന പുതിയ പ്രതിബദ്ധതകൾ കണക്കിലെടുത്ത് എനിക്ക് എന്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നു. ഇപ്പോൾ ഹൃദയവേദനയോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. രാജിവച്ച സ്ഥാനത്ത് പുതിയ അംഗത്തെ നിയമിക്കുന്നത് വരെ എന്റെ സേവനം ഞാൻ തുടരും. എന്റെ ഭരണകാലത്ത് എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, ഈ പദവിയിൽ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ എന്നും ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നു.

പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തതായി റിപ്പോർട്ട്. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി.

എന്നാൽ  ഇനി 15 പേർ കൂടി പിടിയിലാകാനുണ്ടെന്ന് കേസിൻ്റെ മേൽനോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം വ്യക്തമാക്കി. പിടിയിലാകാനുള്ളവരിൽ 2 പേർ വിദേശത്താണ്. ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം കൂട്ടിച്ചേർത്തു.

കലൂർ നെഹ്രു സ്‌റ്റേഡിയത്തിൽ വീണ്ടും വൻ സുരക്ഷ വീഴ്ചയെന്ന് വിലയിരുത്തൽ

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ വീണ്ടും വൻ സുരക്ഷ വീഴ്ചയെന്ന് വിലയിരുത്തൽ. ഐ എസ് എൽ മത്സരത്തിൻ്റെ ഭാഗമായി നിരവധി സുരക്ഷ നിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.

സ്റ്റേഡിയത്തിന് ചുറ്റിലുമുള്ള കടകളിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ മാറ്റണം എന്നതായിരുന്നു പ്രധാന നിർദേശം. എന്നാൽ ഇന്ന് ഐ.എസ്.എൽ മത്സരം നടക്കുമ്പോഴും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

കടമുറികൾ / ഗോഡൗണുകളിൽ അപകടഭീഷണിയായ ഇലക്ട്രിക്ക് ഫർണസ്, ഗ്രിൽ, തീപിടിക്കാൻ സാധ്യതയുള്ള ഗ്യാസ് സിലിണ്ടർ, എഞ്ചിൻ ഓയിൽ, പെയിന്റ്, വാർനിഷ്‌, ടർപെന്റയിൻ, പ്ലൈവുഡ് മുതലായവ നീക്കം ചെയ്യണമെന്നും ആവശ്വം ഉയർന്നിരുന്നു.

എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ എല്ലാം ഇന്നും തുറന്നു പ്രവർത്തിച്ചിരുന്നു. മാത്രമല്ല ഇവിടെ വെൽഡിംഗ് ജോലികളും നടന്നിരുന്നു.

സ്റ്റേഡിയത്തിന് ചുറ്റിലുമുള്ള വാഹനങ്ങളുടെ അനധിക്യത പാർക്കിംഗ് ഒഴിപ്പിക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും അതു് പഴയപടി തന്നെ.

ജില്ല കളക്ടർക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും മീഡിയ മലയാളം ബ്യുറോ ചീഫ് പോളി വടക്കൻ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ:

സ്റ്റേഡിയത്തിൽ അപകടവും സുരക്ഷാവീഴ്ചയും ഉണ്ടായ സാഹചര്യത്തിൽ 12-01-2025 മുതൽ നടക്കുന്ന മത്സരങ്ങൾ / പരിപാടികൾക്ക് മുന്നോടിയായി ചുവടെ ചേർക്കുന്ന സുരക്ഷാക്രമീകരണങ്ങൾ / മുൻകരുതലുകൾ ഏർപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു:

1) സ്റ്റേഡിയം ഗാലറിയുടെ കെട്ടുറപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി കാണികളുടെ എണ്ണം പരിമിതപ്പെടുത്തണം

2) സ്റ്റേഡിയം റൂഫ് അപകടവസ്ഥയിലാണെന്ന് GCDA തന്നെ സർക്കാരിന് റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥിതിയ്ക്ക് ആയത് നന്നാക്കി അപകടാവസ്ഥ ഒഴിവാക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം

3) മൃദങ്ക നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് ആളുകളും കാരവനും കയറി താറുമാറായ പുൽത്തകിടി നന്നാക്കി കളിക്കാരുടെ സുരക്ഷ ഉറപ്പാക്കണം

4) കടമുറികൾ / ഗോഡൗണുകളിൽ അപകടഭീഷണിയായ ഇലക്ട്രിക്ക് ഫർണസ്, ഗ്രിൽ, തീപിടിക്കാൻ സാധ്യതയുള്ള ഗ്യാസ് സിലിണ്ടർ, എഞ്ചിൻ ഓയിൽ, പെയിന്റ്, വാർനിഷ്‌, ടർപെന്റയിൻ, പ്ലൈവുഡ് മുതലായവ നീക്കം ചെയ്യണം

5) അഗ്നിശമന സംവിധാനം പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കി ഡെമോ ചെയ്യണം

6) കളി നടക്കുന്ന ദിവസങ്ങളിൽ സ്റ്റേഡിയത്തിൽ കടമുറികൾ / ഗോഡൗണുകൾ നോട്ടീസ് നൽകി അടച്ചിടണം

7) എമർജൻസി എക്സിറ്റ് പാതയെ തടയുന്ന രീതിയിലുള്ള നിലവിലെ വാഹനപാർക്കിങ് പുനഃക്രമീകരിക്കണം (പ്രധാന റോഡ്, വെഹിക്കിൾ എന്ററി, റിങ് റോഡ്, VIP റോഡ്).

8) മതിയായ പോലീസ് സേനയുടെ അഭാവം പരിഹരിക്കണം

9) ആംബുലൻസ്, ഫയർ ഫൈറ്റിംഗ് വാൻ, സ്‌ട്രെച്ചർ, മെഡിക്കൽ റൂം ഇവ സുസജ്ജമായിരിക്കണം

10) എമർജൻസി എക്സിറ്റ് പാതയെ തടയുന്ന താൽക്കാലിക നിർമ്മാണങ്ങൾ (ഷീറ്റ്, ഷെഡ്) ഇവയും കാട്, മാലിന്യങ്ങൾ, നാഗങ്ങൾ, നായ്ക്കൾ, കുറുക്കൻ ഇവയെ നീക്കം ചെയ്യണം

11) വ്യാജ ടിക്കറ്റുകൾ, കോംപ്ലെമെന്ററി ടിക്കറ്റുകൾ, അനധികൃത പ്രവേശനം ഇവയിലൂടെ കയറുന്ന അധിക കാണികളെ നിയന്ത്രിക്കണം

12) ഗാലറിയിലെ തകരാറിലായ കസേരകൾ മാറ്റി ഉറപ്പുള്ള കസേരകൾ സ്ഥാപിക്കണം

13) സ്റ്റേഡിയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എല്ലാ NOC / Approval-കൾ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനെ വ്യക്തിപരമായി ബോധ്യപ്പെടുത്തണം

14) സ്റ്റേഡിയത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള ബാഹ്യശക്തികളുടെ ഇടപെടൽ ഒഴിവാക്കാൻ സ്റ്റേഡിയം ഉടമയ്ക്കും സംഘാടകർക്കും നോട്ടീസ് നൽകണം.

മേല്പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിലെ ഇൻചാർജിനോട് മീഡിയ മലയാളം ബ്യുറോ ചീഫ് പോളി വടക്കൻ വിശദീകരണം തേടിയപ്പോൾ അനൗചിത്യമായ പ്രതികരണമാണ് ലഭിച്ചത്.