തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതിക്ക് സാമ്പത്തിക ബാധ്യതയുള്ളതായി തെളിവ് ലഭിച്ചെന്ന് റൂറൽ എസ് പി കെ എസ് സുദര്‍ശന്‍. അന്വേഷണം പ്രതിയുടെ മൊഴി മാത്രം വിശ്വസിച്ചല്ലെന്നും എസ് പി വ്യക്തമാക്കി. തെളിവെടുപ്പ് പൂർത്തിയായെന്നും അഫാനെ ഉച്ചയ്ക്ക് ശേഷം കോടതിയിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. ഇനിയും പലരേയും ചോദ്യം ചെയ്യാൻ ബാക്കിയുണ്ടെന്നും റൂറൽ എസ്പി കെ.എസ് സുദര്‍ശന്‍ പറഞ്ഞു. നിലവിൽ ചോദ്യം ചെയ്യൽ തുടരുംമെന്നും ഇനി പ്രതിയുടെ മൊഴിയുടെ വസ്തുതകൾ കൂടി പരിശോധിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇന്ന് വെഞ്ഞാറമൂടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു.
പിതൃമാതാവിന്‍റെ മാല പണയം വെച്ച സ്ഥാപനത്തിലും അഫാനെ തെളിവെടുപ്പിനെത്തിച്ചു. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാൻ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. സ്ഥലത്ത് ആൾക്കൂട്ടം തമ്പടിച്ചിരുന്നത് കൊണ്ട് അഫാനുമായി തെളിവെടുപ്പ് നടത്തിയത് വൻ പൊലീസ് സുരക്ഷയിലായിരുന്നു. ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ കൊലപാതകങ്ങൾ നടത്തിയത് എങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിച്ചിരുന്നു. നിർവികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാൻ കാര്യങ്ങൾ വിവരിച്ചുകൊടുത്തത്.

