മട്ടന്നൂർ: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മട്ടന്നൂരിലെ റവന്യൂ ടവർ ഇതുവരെയും പ്രവർത്തന യോഗ്യമായിട്ടില്ല. പ്രവർത്തനം ആരംഭിക്കാത്തതുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതികള്‍ എന്നിവ സംബന്ധിച്ച് ഫെബ്രുവരി ഏഴിന് യോഗം വിളിക്കാന്‍ ജില്ല വികസന സമിതിയില്‍ തീരുമാനമായിട്ടുണ്ട്.
28 കോടിയോളം രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിർമ്മാണം പൂർത്തിയാക്കിയത്. മട്ടന്നൂരിലെ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കിഫ്ബിയുടെ സഹായത്തോടെ ഹൗസിങ് ബോര്‍ഡാണ് കെട്ടിടം നിര്‍മിച്ചത്. നാലുനിലകളില്‍ ഓഫിസ് സമുച്ചയവും താഴത്തെ നില വാഹന പാര്‍ക്കിങ്ങിനും വേണ്ടിയുള്ളതാണ്. റവന്യൂ ടവറിനോട് ചേര്‍ന്ന് കാന്റീനുമുണ്ട്. മൂന്നുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ടാങ്കുമുണ്ട്. മട്ടന്നൂരില്‍ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകൾ പലതും റവന്യൂ ടവര്‍ പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് മാറ്റുകയാണ് ലക്ഷ്യം. എന്നാല്‍, ഓരോ വകുപ്പിനും സ്ഥലംമാറ്റിവെച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.
2018 ജൂൺ മാസത്തിലാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മിക്കാൻ മന്ത്രിസഭയിൽ നിന്ന് അംഗീകാരം ലഭിച്ചത്. 2019 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂ ടവറിന്റെയും സ്പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചത്. കോവിഡും ലോക്ക് ഡൗണ്‍ ഉൾപ്പെടെയുള്ള തടസ്സങ്ങളും കാരണം റവന്യു ടവറിന്റെ നിർമ്മാണം ആരംഭിച്ചത് തന്നെ ഏറെ വൈകിയായിരുന്നു.