ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല.

കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്.

കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്.

ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്.

എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. 

ആറ്റുകാൽ പൊങ്കാല:  സുരക്ഷാ മുന്നറിയിപ്പുമായി സിറ്റി ഗ്യാസ് വിതരണ കമ്പനി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി സിറ്റി ഗ്യാസ് വിതരണ കമ്പനി.

തിരുവനന്തപുരത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ശൃംഖല വിപുലീകരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗ്യാസ് പൈപ്പ്ലൈനുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും സമീപം പ്രത്യേക ജാഗ്രത അനിവാര്യമാണ്.

ഗ്യാസ് സ്റ്റേഷനുകൾക്കും പൈപ്പ്ലൈൻ കടന്നുപോകുന്ന റോഡുകൾക്കും സമീപം തീ കൊളുത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യഥിച്ചു. ഗ്യാസ് പൈപ്പ്ലൈൻ പ്രദേശങ്ങളിൽ കുഴിവേല, നിർമാണ പ്രവർത്തനങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. ചെറിയ അശ്രദ്ധ പോലും ഗ്യാസ് ചോർച്ചയ്ക്കും അപകട സാധ്യതയ്ക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

ക്രാഫ്റ്റ്സ് വില്ലേജിൽ ‘WOW’ വുമൺസ് വീക്ക്

0

കോവളം: പൈതൃകത്തിന്റെ പെരുമയും ആധുനികതയുടെ ആവേശവും സമന്വയിപ്പിച്ച് കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV) അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ‘WOW’ വുമൺസ് വീക്ക് സംഘടിപ്പിക്കുന്നു.

ടികർ ഇവന്റ്സുമായി സഹകരിച്ച് മാർച്ച് 6 മുതൽ 8 വരെ നീളുന്ന വിപുലമായ കലാപരിപാടികളാണ് വില്ലേജിൽ ഒരുക്കിയിരിക്കുന്നത്.


മാർച്ച് 6: ‘ഗോസിപ്പ്’ – കഥകളി ഫ്യൂഷൻ
ആഘോഷങ്ങൾക്ക് തുടക്കമായി ‘ഗോസിപ്പ്’ എന്ന തിയേറ്റർ ഡാൻസ് അരങ്ങേറും. കഥകളിയുടെ ആഢ്യത്തവും സമകാലീന നൃത്തത്തിന്റെ ലാളിത്യവും ഒരുമിക്കുന്ന ഈ അവതരണം പാരമ്പര്യവും പുതുമയും തമ്മിലുള്ള സൃഷ്ടിപരമായ സംവാദമാകും. പൂർണ്ണ വേഷത്തിലുള്ള കഥകളി കലാകാരനും ആധുനിക നർത്തകരും അണിനിരക്കുന്ന ഈ ആവിഷ്കാരം പ്രേക്ഷകർക്ക് പുതുമയാർന്ന ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി. യു. ശ്രീപ്രസാദ് അറിയിച്ചു.


മാർച്ച് 7: ‘രംഗോത്സവ് 2026’ – ഹോളി ആഘോഷം
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ‘രംഗോത്സവ് 2026’ സംഘടിപ്പിക്കും. ലൈവ് ഡി.ജെ, ഡോൾ മേളം, ലേസർ ദർബുക എന്നിവയോടൊപ്പം ഫോം പാർട്ടി, റെയിൻ ഡാൻസ്, സെൽഫി പോയിന്റുകൾ, ഗെയിമുകൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഹെർബൽ നിറങ്ങൾ മാത്രമാണ് ആഘോഷത്തിനായി ഉപയോഗിക്കുക.


മാർച്ച് 8: രാജാ രവിവർമ്മ ചിത്രാവിഷ്കാരം
ആഘോഷങ്ങളുടെ സമാപനമായി അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് രാജാ രവിവർമ്മയുടെ പ്രശസ്ത കൃതി ‘A Galaxy of Musicians’ ആസ്പദമാക്കി തിയേറ്റർ നൃത്താവിഷ്കാരം അരങ്ങേറും. ഭാരതീയ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളും ദേശീയ ഐക്യത്തിന്റെ സന്ദേശവും വേദിയിൽ പുനർസൃഷ്ടിക്കുന്ന ഈ അവതരണം വനിതാ ദിനത്തിന് സമുചിതമായ ആദരമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.

Kerala Arts and Crafts Village (KACV), Kovalam, is organizing the ‘WOW’ Women’s Week from March 6 to 8 in association with Tiqr Events as part of International Women’s Day celebrations. The event features a Kathakali-contemporary fusion dance titled ‘Gossip’, Holi celebrations under ‘Rangotsav 2026’, and a grand theatrical dance performance inspired by Raja Ravi Varma’s painting A Galaxy of Musicians on March 8.

ഇസ്രായേൽ ഉന്നത ഇറാനിയൻ നേതാക്കളെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുന്നു : യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ , പ്രവാസികൾ ആശങ്കയിൽ

0

ടെഹ്റാൻ : ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ഇസ്രായേലി, അമേരിക്കൻ സൈന്യങ്ങൾ മിസൈലുകൾ പ്രയോഗിച്ചു. ഇറാനിലെ പ്രസിഡൻഷ്യൽ കൊട്ടാരം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപവും സ്‌ഫോടനം ഉണ്ടായി.

സ്‌ഫോടനങ്ങൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചുകൊണ്ട് ഇറാൻ സൈന്യം പ്രതികരിച്ചു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്ക് പൂർണ്ണ ശക്തിയോടെ മറുപടി നൽകുമെന്ന് ഇറാൻ അറിയിച്ചു. ഈ പോരാട്ടം ഇസ്രായേലിലും ഇറാനിലും മാത്രമല്ല പശ്ചിമേഷ്യ മുഴുവൻ പിരിമുറുക്കം വർദ്ധിപ്പിക്കുമെന്നതിൽ സംശയമില്ല.

എന്നാൽ ഇറാനിയൻ സൈന്യം ഇസ്രായേൽ ആക്രമണത്തെ ചെറുക്കുന്നുണ്ടെന്നും ആക്രമണകാരികൾക്ക് കടുത്ത പാഠം പഠിപ്പിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. നെതന്യാഹുവിന്റെയും ട്രംപിന്റെയും ഇറാനെതിരായ യുദ്ധം പൂർണ്ണമായും പ്രകോപനരഹിതവും നിയമവിരുദ്ധവും പൂർണ്ണമായും തെറ്റുമാണെന്ന് അബ്ബാസ് പറഞ്ഞു.

തിരിച്ചടി ടെഹ്റാൻ തുടർന്നതോടെ ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. സൈന്യം ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശിച്ചു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം വരുന്ന ഭീഷണിയെ തടയാൻ പ്രവർത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതിന് മിനിറ്റുകൾക്ക് ശേഷമാണ് ഈ മുന്നറിയിപ്പ് വന്നത്.

അതേ സമയം ഇറാനെതിരായ ആക്രമണം വളരെ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവിച്ചു. ഇറാന്റെ ഭരണശക്തികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതൊരു സംഘർഷവും മുതലെടുക്കുന്നതിൽ അവർ തങ്ങളുടെ സൈനിക ഇന്റലിജൻസ് കേന്ദ്രീകരിച്ചു. സൈന്യം ആക്രമണം വിലയിരുത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

കൂടാതെ ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ തിരിച്ചറിഞ്ഞതായും അവയെ തടഞ്ഞുനിർത്തി പ്രതികരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേലി നഗരമായ ഹൈഫയിലും മറ്റ് സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു.

കൂടാതെ ഉന്നത നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഒത്തുകൂടിയ സ്ഥലങ്ങളെ ലക്ഷ്യം വച്ചാണ് ഇറാനിൽ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. നിരവധി പ്രമുഖ ഇറാനിയൻ നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ അവകാശപ്പെട്ടു.

അതേ സമയം തെക്കൻ ഇറാനിലെ ഒരു സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 51 ആയി ഉയർന്നു, 60 പേർക്ക് പരിക്കേറ്റു. രാജ്യത്തെ സ്റ്റേറ്റ് മീഡിയയായ IRNA പ്രകാരം രാവിലെ സ്കൂളിന് നേരെ ഇസ്രായേൽ നേരിട്ടുള്ള ആക്രമണം നടത്തിയെന്നാണ്. ആക്രമണം നടക്കുമ്പോൾ സ്കൂളിൽ 170 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

നിലവിലെ സാഹചര്യത്തിൽ, ഇന്ത്യൻ എംബസി, പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ട് ഒരു ഉപദേശം നൽകിയിട്ടുണ്ട്. ഖത്തർ, ടെൽ അവീവ്, പലസ്തീനിലെ പ്രതിനിധി ഓഫീസ് എന്നിവ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അടിയന്തര നമ്പറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിത മേഖലകളിൽ തുടരാനും പ്രാദേശിക വാർത്തകൾ നിരീക്ഷിക്കാനും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനും ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കാനും, എംബസിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി

വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ അവയെല്ലാം 24 മണിക്കൂറും സഹായത്തിനായി ലഭ്യമാകുമെന്ന് അറിയിച്ചു. ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് 00974-55647502 എന്ന നമ്പർ നൽകിയിട്ടുണ്ട്, [email protected] എന്ന ഇമെയിൽ ഐഡിയിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പലസ്തീനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശികമായി നിർദ്ദേശിച്ചിരിക്കുന്ന സുരക്ഷാ നടപടികൾ പാലിക്കാനും അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ, +970592916418 അല്ലെങ്കിൽ [email protected] / [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടാം.

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലെ ജനങ്ങൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതിനകം ഒരു ഉപദേശം പുറപ്പെടുവിച്ചിട്ടുണ്ട്. “ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ, ഇന്ത്യൻ പൗരന്മാർക്ക് 24/7 ഹെൽപ്പ് ലൈൻ +972-54-7520711 എന്ന നമ്പറിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ഇമെയിൽ ഐഡി [email protected] ആണ്. എംബസി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ആവശ്യാനുസരണം അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും എന്ന് അതിൽ വ്യക്തമാക്കുന്നുണ്ട്.

ആദിനാട് ശക്തികുളങ്ങരയിൽ ചിലമ്പൊലി ഉയർന്നു; ഏഴ് കുട്ടി കലാകാരികൾ അരങ്ങേറ്റം കുറിച്ചു

0


കരുനാഗപ്പള്ളി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കുട്ടി കലാകാരികളുടെ അരങ്ങേറ്റം ആദിനാട് നിവാസികൾക്ക് ആഘോഷമായി. കരുനാഗപ്പള്ളി മേജർ ആദിനാട് ശക്തികുളങ്ങര ദേവി ക്ഷേത്രത്തിലെ നാലാം ഉത്സവത്തോടനുബന്ധിച്ചാണ് വൈഷ്ണവം സ്കൂൾ ഓഫ് ഡാൻസിലെ ഏഴ് വിദ്യാർത്ഥിനികൾ ക്ഷേത്രനടയിൽ അരങ്ങേറ്റം കുറിച്ചത്.
ആറ് വയസ്സുകാരികൾ മുതൽ 23 വയസ്സുവരെയുള്ള കലാകാരികളുടെ നൃത്തവിരുന്ന് കാണാൻ നാട് ഒന്നടങ്കം ക്ഷേത്രമുറ്റത്തേക്ക് ഒഴുകിയെത്തി. കഴിഞ്ഞ രണ്ട് വർഷമായി ഗുരു RLV വൈഷ്ണവി ജെ. വൈഷ്ണവത്തിന്റെ കീഴിൽ ഭരതനാട്യ പഠനം നടത്തുന്ന കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്.
അമൃത വിദ്യാലയം ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അന്വയ നിഷ് അനൂപ, തൻവി, ശ്രീനന്,ഋത,അധീതി എന്നിവർക്കൊപ്പം കഴിഞ്ഞ തവണ അരങ്ങേറ്റം കുറിച്ച തന്മായ,വേദിക,അശ്വതി, ആബേരി, ഐശ്വര്യ, ശിവാനി എന്നിവരും വേദിയിൽ നൃത്തം അവധരിപ്പിച്ചു.

അരങ്ങേറ്റത്തിന് മാറ്റുകൂട്ടാൻ പ്രഗത്ഭരായ കലാകാരന്മാരുടെ പക്കമേളവും ഉണ്ടായിരുന്നു.

  • മൃദംഗം: RLV നന്ദകിഷോർ എസ്.
  • വോക്കൽ: ശ്യാം പ്രസാദ്
  • വയലിൻ: ഉഡുപ്പി അഭിനവ്
  • നാട്ടുവാഗം: വൈഷ്ണവി ജെ.
  • ചമയം: ഹരീഷ് ജി. ബാബു
  • വസ്ത്രാലങ്കാരം: അരുൺ

വൈഷ്ണവം ഡാൻസ് സ്കൂളിലെ കുട്ടികൾ ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. മികച്ച നിലവാരം പുലർത്തിയ നൃത്തപ്രകടനം ക്ഷേത്രത്തിനെത്തിയ ഭക്തർക്കും നാട്ടുകാർക്കും ഹൃദ്യമായ അനുഭവമായി.

അരങ്ങേറ്റം കുറിച്ച കുട്ടികൾക്കും ഗുരുവിനും ശക്തികുളങ്ങരയിലെ യുവജന സംഘം, അമ്പലമുക്ക് പ്രവർത്തകർ മോമോന്റോ നൽകി ആദരിച്ചു.

‘നിങ്ങള്‍ സഹകരിക്കണം; പടം ഓടില്ല’; കോട്ടയത്ത് കേരള സ്‌റ്റോറി 2 കാണാനെത്തിയവരോട് DYFI പ്രവര്‍ത്തകര്‍; സംസ്ഥാന വ്യാപക പ്രതിഷേധം

‘ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. പ്രദര്‍ശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തീയറ്ററുകളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി.

കേരള സ്റ്റോറി ടുവിന്റെ പ്രദര്‍ശനം കോട്ടയത്തും തടഞ്ഞു. അനശ്വര തിയേറ്ററിലെ ഷോയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി തടഞ്ഞത്. ഇടവേള സമയത്ത് തീയേറ്ററിനുള്ളില്‍ കയറി സിനിമ കണ്ടുകൊണ്ടിരുന്നവരോട് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. 25 പേരാണ് സിനിമ കാണാന്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ ഇറങ്ങിപ്പോകാന്‍ വിസമ്മതിച്ചതോടെ വാക്ക് തര്‍ക്കം ഉണ്ടായി. സിനിമ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതോടെ ഇവരും മടങ്ങി. ഇതിനിടെ ഓപ്പറേറ്ററെ മര്‍ദ്ദിച്ചത് ആയിട്ടുള്ള ആരോപണവും ഉയര്‍ന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ തയ്യാറായില്ല. സിനിമ വരും ദിവസങ്ങളിലും പ്രദര്‍ശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

നിങ്ങള്‍ക്കറിയാമല്ലോ. നിങ്ങള്‍ സഹകരിക്കണം. താഴ്മയായി അപേക്ഷിക്കുകയാണ്. നിങ്ങള്‍ എത്ര നേരം വേണമെങ്കിലും തിയേറ്ററില്‍ ഇരുന്നോളൂ. പടം ഓടുന്നില്ല എന്നേ ഉള്ളു – പോകാന്‍ വിസമ്മതിച്ചവരോട് നേതാക്കള്‍ പറഞ്ഞു.

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഷോ ക്യാന്‍സല്‍ ചെയ്തു. കൊച്ചിയില്‍ 12 ഓളം തിയേറ്ററുകളിലാണ് ഷോ നിശ്ചയിച്ചിരുന്നത്. മിക്ക തീയറ്ററുകളിലും വിരലിലെണ്ണാവുന്ന ബുക്കിങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂക്ലിയസ് മാളിലെ പാന്‍ സിനിമാസില്‍ ഇന്നത്തെ ആദ്യത്തെ ഷോ ക്യാന്‍സല്‍ ചെയ്തു. ഒരൊറ്റ ടിക്കറ്റ് പോലും ബുക്ക് ചെയ്യാത്തതിനെ തുടര്‍ന്നാണ് ക്യാന്‍സല്‍ ചെയ്തത്. പിന്നാലെ 12 മണിക്ക് ഷോ നിശ്ചയിച്ചിരുന്ന ഷേണായിസിലും പ്രദര്‍ശനം റദ്ദാക്കി. ഉച്ചയ്ക്കു ശേഷമുള്ള ബുക്കിങ്ങുകളിലും തണുപ്പന്‍ പ്രതികരണമാണ്.

‘ചരിത്രപരമായ നേതൃത്വത്തിന് ട്രംപിന് നന്ദി’; ഡൊണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

0

ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ചരിത്രപരമായ നേതൃത്വത്തിന് ട്രംപിന് നന്ദി. ഇത് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത ഓപ്പറേഷൻ. ഭീഷണിക്ക് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും നെതന്യാഹു പറഞ്ഞു. ഇറാൻ ആണവായുധങ്ങൾ കൈവശം വയ്ക്കാൻ പാടില്ല എന്നും നെതന്യാഹു.

ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. സ്ഫോടനശബ്‍ദങ്ങളാൽ ടെഹ്‌റാൻ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഈ സംയുക്ത നീക്കം ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ചരിത്രപരമായ നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും അപകടകരമായ ഈ ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.

ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.

ഇറാന്‍, ഇസ്രയേല്‍ സംഘർഷം, അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കണം; നിർദേശം നൽകി മുഖ്യമന്ത്രി

ഇറാന്‍, ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കക്ക് നിർദ്ദേശം നൽകി. ഇറാന്‍, ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു.

സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മലയാളികളുൾപ്പെടെ ഇന്ത്യക്കാർ ലക്ഷക്കണക്കിന് പേരാണ് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്. മലയാളികളുൾപ്പെടെ ആശങ്കയിലാണ്.

അമേരിക്കയുടെ ബഹ്റൈൻ നാവിക ബേസിന് നേരെ ഇറാന്റെ മിസൈൽ പതിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും ആക്രമണമുണ്ടായി. സൗദിയിലെ അമേരിക്കൻ താവളത്തിന് നേരെയും ആക്രമണം നടന്നു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ സൈറൺ മുഴങ്ങി. ഔദ്യോഗിക അറിയിപ്പ് ജനങ്ങൾക്ക് നൽകിക്കഴിഞ്ഞു.അവശ്യ സാധനങ്ങൾ കരുതാനും ജനലുകൾ ഇല്ലാത്ത മുറി തെരഞ്ഞെടുക്കാനും ജനങ്ങളോട് വീടിനുള്ളിൽ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ബഹ്റൈൻ നിർദേശം നൽകി. ഇറാൻ്റെ ആക്രമണത്തെ അപലപിച്ചു ബഹ്റൈൻ രംഗത്തെത്തി. പ്രതികരിക്കാൻ അവകാശമുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും ബഹ്റൈൻ പ്രതികരിച്ചു.

ഇറാൻ തിരിച്ചടി തുടങ്ങി; ഗൾഫിൽ ആശങ്ക, ബഹ്റൈനിൽ സ്ഫോടനം, ലക്ഷ്യം യുഎസ് വ്യോമത്താവളം

0

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി തുടങ്ങി. ഗൾഫ് മേഖലയിലെ എംബസികളിലെയും കോൺസുലേറ്റിലെയും ജീവനക്കാരോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ട് യുഎസ്. ബഹ്‌റയ്നിലും പ്രധിധ്വനികൾ. ഏകദേശം അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ആളുകൾ പറഞ്ഞു. ജുഫൈർ ഭാഗത്തു നിന്നും പുക ഉയരുന്നതായി റിപ്പോർട്ടുകൾ. ബഹ്‌റൈൻ ജുഫെയ്ർ ഭാഗത്താണ് അമേരിക്കയുടെ മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. യുഎഇ വ്യോമാതിർത്തി താത്കാലികമായി അടച്ചു. താത്കാലിക നിയന്ത്രണം എന്ന് വിശദീകരണം.

ഖത്തറിൽ സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് എല്ലാവരും അകന്നു നിൽക്കണമെന്നും വീട്ടിലോ മറ്റെവിടെയെങ്കിലുമോ അകത്തുതന്നെ തുടരണമെന്നും അധികൃതർ അറിയിച്ചു. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തെ ലക്ഷ്യമിട്ടുള്ള എല്ലാ മിസൈലുകളും തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചുവെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി വ്യക്തമാക്കി.

സ്ഥിതിഗതികൾ വിലയിരുത്തുന്നതായി യുഎഇ ആഭ്യന്തരമന്ത്രാലയം.ജനങ്ങളുടെ സുരക്ഷയക്ക് പ്രഥമപരിഗണന നൽകണം. ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണം.വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.

കുവൈത്ത് സിറ്റി മേഖലയിലെ നിലവിലെ രാഷ്ട്രീയ, സൈനിക സംഭവവികാസങ്ങളും ഇറാൻ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതിനെ കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്ക് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കാനും അസാധാരണമായ സാഹചര്യങ്ങളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നടപടിക്രമങ്ങൾ പാലിക്കാനുമാണ് തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം

0

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. ഇറാനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ജോംഹൗറി പ്രദേശത്തും യൂണിവേഴ്സിറ്റി സ്ട്രീറ്റിലും നിരവധി മിസൈലുകള്‍ പതിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ്. ഇറാനില്‍ നിന്നുള്ള തിരിച്ചടി മുന്നില്‍ക്കണ്ട് കടുത്ത ജാഗ്രതാ നടപടികളാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. വ്യോമാതിര്‍ത്തികള്‍ അടച്ചു. ആക്രമണത്തില്‍ ഇതുവരെ അമേരിക്ക പ്രതികരിച്ചിട്ടില്ല.

പശ്ചിമേഷ്യയിലാകെ യുദ്ധഭീതി പരക്കുന്ന സാഹചര്യമാണ് ഇസ്രയേലിന്റെ ആക്രമണത്തോടെ ഉണ്ടായിരിക്കുന്നത്. മധ്യ, കിഴക്കന്‍ ടെഹ്‌റാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായത്. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും പുകയുയരുന്നത് കണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പ്രസിഡന്‍ഷ്യല്‍ ബില്‍ഡിങ് കോംപ്ലക്‌സായിരുന്നു ആക്രമണത്തിന്റെ പ്രധാന ഉന്നമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാനും ഇസ്രയേലിന്റെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ടെഹ്‌റാന്റെ കിഴക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങളും തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ താന്‍ ഒട്ടും സന്തുഷ്ടനല്ലെന്നും അവരെ ആക്രമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി സ്വർണ്ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് രേഖപ്പെടുത്തി.  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ  സ്വർണ്ണവില

ഒരു പവന്‍ സ്വര്‍ണത്തിന് 1,20,800 രൂപയാണ് ഇന്നത്തെ വിപണി വില. 22 കാരറ്റ് ഒരു ഗ്രാമിന് 15,100 രൂപയും. 290 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിട്ടുള്ളത്.

ഒരു പവന് ഇന്ന് ഒറ്റയടിക്ക് 2,320 രൂപയുടെ വര്‍ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 12, 405 രൂപയാണ് ഇന്നത്തെ വിപണിവില. 240 രൂപയാണ് ഇന്ന് ഗ്രാമിന് വര്‍ധിച്ചത്.

ഒരു പവന് ഇന്ന് 99,240 രൂപയാണ്. 1920 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായിട്ടുള്ളത്.

ഇന്നലെ ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2,950 രൂപയുമായിട്ടുണ്ട്. വെള്ളിവിലയിലും ഇന്ന് വര്‍ധനവുണ്ട്.

മുള്ളൻപന്നിയെ അടിച്ചു കൊന്നു; വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു, അറസ്റ്റ് ഉടൻ?

തിരുവനന്തപുരം: മുള്ളൻപന്നിയെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊന്ന സംഭവത്തിൽ സിപിഐഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളനാട് വാളിയറയിൽ ഇന്ന് രാവിലെ 7.30ഓടെ രജിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുള്ളൻപന്നിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ പഞ്ചായത്തംഗം ശൈലജയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കണമെന്ന് ശൈലജ വെള്ളനാട് ശശിയെ അറിയിച്ചു. നാട്ടുകാരിൽ ചിലരും വനംവകുപ്പിന് വിവരം കൈമാറി.

എന്നാൽ ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് സ്ഥലത്തെത്തിയ ശശി സമീപത്തുണ്ടായിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നുവെന്നാണ് ആരോപണം. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി. കേസ് ഉണ്ടാകുമെന്ന് പറഞ്ഞപ്പോഴും തനിക്ക് ഭയമില്ലെന്നായിരുന്നു ശശിയുടെ പ്രതികരണമെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ശശി അവിടെ നിന്ന് മാറിയിരുന്നു.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി. മാർച്ച് ആറിന് നടക്കാനിരുന്ന സന്ദർശനമാണ് മാറ്റിയത്.

സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും.

എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി നിർവഹിക്കും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടേത് ഉൾപ്പെടെ മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം.

വിജയ് തന്റെ മുഖത്ത് അടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു; വിജയ്‌ക്കെതിരെ മുൻ അസിസ്റ്റന്റിന്റെ ഗുരുതര ആരോപണം

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രൊഡക്ഷൻ അസിസ്റ്റന്റ് സെൽവ രാജ് രംഗത്ത്. വർഷങ്ങളായി വിജയിയോടൊപ്പം പ്രവർത്തിച്ചിരുന്ന തന്നെ  യാതൊരു കാരണവുമില്ലാതെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി സെൽവ ആരോപിച്ചു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭക്ഷണം കഴിക്കുന്നതിനിടെ വിജയ് തന്റെ മുഖത്ത് അടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തുവെന്നുമാണ് സെൽവയുടെ ആരോപണം. “പ്രൊഡക്ഷൻ അസിസ്റ്റന്റിന്റെ ജോലി ആർട്ടിസ്റ്റിന് ആവശ്യമായ എല്ലാ കാര്യങ്ങളും, ഭക്ഷണം ഉൾപ്പെടെ, ഒരുക്കിക്കൊടുക്കുന്നതാണ്. വിജയ് സാറിന്റെ അച്ഛന്റെ പ്രൊഡക്ഷൻ കമ്പനിയിൽ ആദ്യം ജോലിക്ക് ചേർന്നു. പിന്നീട് വിജയ് സാറിന്റെ സിനിമകളിലും പ്രവർത്തിച്ചു. പതിനഞ്ചാം വയസുമുതൽ അദ്ദേഹത്തെ അറിയാം,” എന്നാണ് സെൽവ പറയുന്നത്.

വേലയുധം സിനിമ സമയത്ത് പ്രൊഡക്ഷൻ ജോലികൾ നിർവഹിച്ചിരുന്നെന്നും വിജയിയുടെ ഭക്ഷണകാര്യങ്ങൾ താനാണ് ശ്രദ്ധിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില സഹപ്രവർത്തകർ താൻ പേഴ്സണൽ അസിസ്റ്റന്റായതിൽ അസ്വസ്ഥരായിരുന്നുവെന്നും അതിനുശേഷം ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും സെൽവ ആരോപിച്ചു.

ഒരു ദിവസം ഭക്ഷണം ഒരുക്കിയ ശേഷം കാത്തുനിൽക്കുമ്പോൾ, ദേഷ്യത്തോടെ എത്തിയ വിജയ് തനിക്കു നേരെ കൈയ്യേറ്റം നടത്തിയെന്നാണ് സെൽവയുടെ വാദം. സംഭവത്തിന് ശേഷം മകളുടെ വിവാഹം മുന്നിൽ കണ്ട് ജോലി തുടർന്നുവെന്നും, എന്നാൽ പിന്നീട് യാതൊരു വിശദീകരണവും കൂടാതെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു.

വർഷങ്ങളായി ബന്ധം പുലർത്തിയിരുന്നിട്ടും മകളുടെ വിവാഹത്തിന് വിജയ് എത്തിയില്ലെന്നും, എങ്കിലും തനിക്കു വ്യക്തിപരമായ വൈരാഗ്യം ഇല്ലെന്നും സെൽവ കൂട്ടിച്ചേർത്തു. വിജയ് വീണ്ടും വിളിച്ചാൽ ജോലിക്കു പോകാൻ തയാറാണെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അടൂരിലെ സ്വകാര്യ ഹോട്ടലിൽ രാഹുലും വികെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച

പത്തനംതിട്ട:  പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി.

ദീർഘനേരം നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

അടൂരിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കൂടിക്കാഴ്ച.  വികെ ശ്രീകണ്ഠനുമായുള്ള കൂടിക്കാഴ്ച്ച യാദൃശ്ചികമായ കണ്ടുമുട്ടലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അവിചാരിതമായ കണ്ടുമുട്ടലായിരുന്നുവെന്ന് വികെ ശ്രീകണ്ഠനും പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുണ്ട്.