തിരുവനന്തപുരം: മുള്ളൻപന്നിയെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊന്ന സംഭവത്തിൽ സിപിഐഎം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളനാട് വാളിയറയിൽ ഇന്ന് രാവിലെ 7.30ഓടെ രജിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുള്ളൻപന്നിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ പഞ്ചായത്തംഗം ശൈലജയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കണമെന്ന് ശൈലജ വെള്ളനാട് ശശിയെ അറിയിച്ചു. നാട്ടുകാരിൽ ചിലരും വനംവകുപ്പിന് വിവരം കൈമാറി.
എന്നാൽ ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് സ്ഥലത്തെത്തിയ ശശി സമീപത്തുണ്ടായിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊന്നുവെന്നാണ് ആരോപണം. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു നടപടി. കേസ് ഉണ്ടാകുമെന്ന് പറഞ്ഞപ്പോഴും തനിക്ക് ഭയമില്ലെന്നായിരുന്നു ശശിയുടെ പ്രതികരണമെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ശശി അവിടെ നിന്ന് മാറിയിരുന്നു.

