തിരുവനന്തപുരം: വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വനംമന്ത്രി ഷിബു ബേബി ജോണിനെ പരിഹസിച്ച് മുൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ രംഗത്ത്. വന്യമൃഗ ശല്യത്തിന് ഒറ്റമൂലി പരിഹാരമില്ലെന്ന കാര്യം പുതിയ മന്ത്രി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ പറഞ്ഞു.
വന്യമൃഗ ആക്രമണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് താൻ മുൻപ് ഉന്നയിച്ച നിലപാടുകളാണ് ഇപ്പോൾ ആവർത്തിക്കപ്പെടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിന്റെ സങ്കീർണത നേരത്തെ ചൂണ്ടിക്കാട്ടിയപ്പോൾ തന്നെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നതായും ശശീന്ദ്രൻ പറഞ്ഞു.
തന്നെ വിമർശിച്ചവർ ഇപ്പോഴത്തെ സാഹചര്യത്തിൽ യാഥാർഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിബു ബേബി ജോൺ ഉറങ്ങിക്കിടക്കുമ്പോഴല്ല, ഉണർന്നിരിക്കുമ്പോൾ തന്നെയാണ് ആന ആക്രമണം നടന്നതെന്ന പരാമർശവും മുൻ മന്ത്രി നടത്തി.
ഇതിനിടെ, ഇടുക്കി സൂര്യനെല്ലിയിൽ ഇന്ന് രാവിലെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം സംസ്ഥാനത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. തിരുവള്ളൂവർ ഉന്നതിയിലെ മാരിയാണ് ആക്രമണത്തിൽ മരിച്ചത്. മകനെ സ്കൂളിലേക്ക് അയക്കുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.

