ചെന്നൈ: രാജ്യസഭാ സീറ്റ് കോൺഗ്രസിന് വിട്ടുനൽകിയ ടിവികെ തീരുമാനത്തെ വിമർശിച്ച് ഡിഎംകെ രംഗത്ത്. ബിജെപിക്കെതിരെ നേരിട്ടുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ ടിവികെ തയ്യാറല്ലാത്തതിനാലാണ് സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാതിരുന്നതെന്ന് ഡിഎംകെ വക്താവ് ശരവണൻ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ടിവികെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകുന്ന തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസുമായുള്ള ദീർഘകാല രാഷ്ട്രീയ സഹകരണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ടിവികെ രാജ്യസഭയിലേക്ക് പ്രതിനിധിയെ അയച്ചിരുന്നെങ്കിൽ ദേശീയ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരുമായിരുന്നുവെന്നും ബിജെപിക്കെതിരെ തുറന്ന വിമർശനം നടത്തേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും ശരവണൻ സമൂഹമാധ്യമ പോസ്റ്റിലൂടെ വിമർശിച്ചു
മുഖ്യമന്ത്രി വിജയ് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നേരിട്ട് വിമർശിക്കാൻ മടിക്കുകയാണെന്ന ആരോപണം ഡിഎംകെ നേരത്തെയും ഉന്നയിച്ചിരുന്നു. രാജ്യസഭാ സീറ്റ് വിഷയത്തിലും അതേ ആരോപണം ആവർത്തിക്കുകയാണ് പാർട്ടി.

