ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്ന് ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി; ചില തത്പര കക്ഷികൾ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും കരമന ജയൻ

0

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ ആചാരവിരുദ്ധമാണെന്ന് ക്ഷേത്രം ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ. ബി നിലവറ അത്രപെട്ടെന്ന് തുറക്കാനാകില്ലെന്നും ഇപ്പോൾ അത്തരമൊരു ആലോചനയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രം ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ബി നിലവറ തുറക്കൽ വിഷയം ഉയർത്തിക്കൊണ്ടുവന്നത്. സംസ്ഥാന സർക്കാർ പ്രതിനിധി വിഷയം ഉന്നയിച്ചതിൽ കരമന ജയൻ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.

ചില തത്പര കക്ഷികൾ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കരമന ജയൻ ആരോപിക്കുന്നു. ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന് തുറക്കാനാകില്ല. നിലവറ തുറക്കൽ ആചാരപരമായ കാര്യമാണെന്നും കരമന ജയൻ കൂട്ടിച്ചേർത്തു.

2011ലാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ എ അടക്കമുള്ള നിലവറകൾ തുറന്നത്. എ തുറന്നപ്പോൾ വിദ​ഗ്ധസമിതി കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരമായിരുന്നു. എ യിൽ നിന്ന് കിട്ടിയതിൻറെ പതിന്മടങ്ങ് അപൂർവ്വ ശേഖരം ബി നിലവറയിൽ ഉണ്ടെന്നാണ് അന്നേ പറഞ്ഞു കേട്ടത്.

2011 ൽ തന്നെ ബി നിലവറ തുറക്കാൻ ശ്രമിച്ചപ്പോൾ വിദഗ്ധസമിതി അംഗം ജസ്റ്റിസ് സിഎസ് രാജന്റെ കാൽ മുറിഞ്ഞ് നിലവറയിൽ രക്തം പൊടിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബി നിലവറയെ പറ്റിയുള്ളത് പലതരം ഐതിഹ്യങ്ങളും കേട്ടുകേൾവികളുമാണ്. കാവലായി പാമ്പുകൾ, രണ്ടിലേറെ തട്ടിൽ നിലവറ. തുരങ്കപാത അങ്ങനെ അങ്ങനെ നീളുകയാണ്. ബി ഒരിക്കലും തുറന്നില്ലെന്നാണ് ഒരുവാദം. എന്നാൽ രണ്ട് വട്ടം തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ വിനോദ് റായി റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here