ആലപ്പുഴയിൽ ദുരനുഭവങ്ങൾ പങ്കുവെച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം; കേസെടുത്തിട്ടും പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം

0

ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് ഇയാൾ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഇരുവർക്കുമെതിരെ നൂറനാട് പോലീസ് കേസെടുത്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇവർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യ ഷെബീനയും ചേർന്നാണ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ചത്. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തെയും ശരീരത്തിലെയും ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്.

തന്നെ രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുള്ളതായി കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് സ്കൂളിലെ അധ്യാപകരാണ് വിവരം പോലീസിനെ അറിയിച്ചത്. നാലാം ക്ലാസുകാരിയായ കുട്ടിയുടെ സ്കൂളിലെ നോട്ട് ബുക്കിൽ നിന്നും തന്റെ അനുഭവക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത് പ്രകാരം. കുട്ടിയെ രണ്ടാനമ്മയും പിതാവും ക്രൂരമായി അടിക്കാറുണ്ടെന്നും ചെറിയകാര്യങ്ങൾക്ക് പോലും രണ്ടാനമ്മ വിദ്യാർഥിനിയെ മർദിച്ചിരുന്നുവെന്നുമാണ്. അനിയനുമായി വഴക്കിട്ടപ്പോൾ അമ്മ വായയുടെ ഭാഗത്ത് അടിച്ചു, വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയുള്ളൂ. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വിരട്ടുകയുമാണ് എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്. തന്നോട് വീട്ടിലെ ബാത്റൂം ഉപയോഗിക്കരുതെന്നും സെറ്റിയിൽ ഇരിക്കരുതെന്നും ഫ്രിഡ്ജ് തുറക്കരുതെന്നുമെല്ലാം രണ്ടാനമ്മ പറഞ്ഞതും കുട്ടി തന്റെ അനുഭവക്കുറിപ്പിൽ പറയുന്നു.

അധ്യാപകർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പോലീസ് കുട്ടിയുടെ പിതാവ് അൻസറിന്റെയും രണ്ടാനമ്മ ഷെബീനയുടെയും പേരിൽ കേസെടുത്തിരുന്നു. ഇരുവരും ഒളിവിലായിരുന്നു. കുട്ടിയെ കുട്ടിയുടെ ഇഷ്ട പ്രകാരം പിതാവിന്റെ മാതാവിന്റെ വീട്ടിലേക്കാണ് മാറ്റിയിരുന്നത്. കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ ആണ്. കുട്ടിയുടെ പിതാവിനും രണ്ടാനമ്മയ്ക്കും എതിരെ കേസെടുത്ത് രണ്ട് ദിവസം പിന്നിട്ടിട്ടും ഇവരെ പോലീസ് പിടികൂടാത്തതിനാൽ വലിയ ആക്ഷേപമാണുയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here