സിക്‌സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന്‍ തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!’അഭിഷേക് ശര്‍മയുമൊത്തുള്ള ഓപ്പണിങ് സഖ്യത്തിന്റെ രസതന്ത്രം വിവരിച്ച് സഞ്ജു സാംസണ്‍

0

മുംബൈ: ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മലയാളിയായ സഞ്ജു സാംസണ്‍. ഹാട്രിക്ക് 80 പ്ലസ് സ്‌കോറുകളുമായി താരം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നെടുംതൂണായി മാറി. സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യമാണ് സമീപ കാലത്ത് ഇന്ത്യക്ക് ടി20 ഫോര്‍മാറ്റില്‍ ആധിപത്യം ഉറപ്പിക്കാന്‍ കരുത്തായ ഒരു ഘടകം.

ഇപ്പോള്‍ തങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് പറയുകയാണ് സഞ്ജു. തങ്ങള്‍ക്കിടയിലുള്ള അനായാസതയും സന്തുലിതാവസ്ഥയുമാണ് കൂട്ടുകെട്ടിന്റെ വിജയം എന്നാണ് സഞ്ജു ഓപ്പണിങ് സഖ്യത്തെ വിശേഷിപ്പിച്ചത്. തങ്ങള്‍ തീയും തീയുമാണെന്നും സഞ്ജു പറയുന്നു.

‘ഞങ്ങള്‍ ഐസും തീയുമല്ല, ഞങ്ങള്‍ തീയും തീയുമാണ്. ചിലപ്പോള്‍ അവന്റെ വെടിക്കെട്ടായിരിക്കും. ചില സമയങ്ങളില്‍ ഞാനായിരിക്കും കടന്നാക്രമണം നടത്തുക. ഞങ്ങള്‍ തമ്മിലുള്ള രസതന്ത്രം അതാണ്. 2024 മുതല്‍ ഞങ്ങള്‍ ഓപ്പണിങില്‍ സഖ്യമായി ഇറങ്ങുന്നുണ്ട്. മാത്രമല്ല മലയാളി- പഞ്ചാബി സൗഹൃദവും അതില്‍ വര്‍ക്കൗട്ടാകുന്നുണ്ട്. ഈ മനഃപ്പൊരുത്തം ഞങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതല്ല. അതു സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ കൂട്ടുകെട്ടില്‍ ഒരു സങ്കീര്‍ണതയുമില്ല.’

‘പന്ത് എങ്ങനെയാണ് വരുന്നതെന്നു അദ്ദേഹം എന്നോടു ചോദിക്കും. കുഴപ്പമില്ല സിക്‌സടിച്ചോ എന്നു ഞാന്‍ പറയും. അവന് അത് അനായാസം ചെയ്യാന്‍ പറ്റുന്ന കാര്യമാണ്. നിര്‍ഭയനും സമചിത്തതയും ആവോളമുള്ള താരം കൂടിയാണ് അഭിഷേക്. അവന്റെ ഈ സമീപനം എനിക്ക് വലിയ ഇഷ്ടമാണ്. കളത്തിനകത്തും പുറത്തും അവനുമായുള്ള സൗഹൃദവും എന്നെ സംബന്ധിച്ച് അവിസ്മരണീയമാണ്’- സഞ്ജു വ്യക്തമാക്കി.

2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു
ലോകകപ്പ് ഫൈനലില്‍ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് പവര്‍പ്ലേയില്‍ അടിച്ചെടുത്തത് 98 റണ്‍സ്. ഇരുവരുടേയും കരുത്തില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് കലാശപ്പോരില്‍ കിവികള്‍ക്ക് മുന്നില്‍ വച്ചത്.

സമീപ കാലത്ത് കായിക ലോകം കണ്ട മഹത്തായ തിരിച്ചു വരവാണ് സഞ്ജുവിന്റേത്. അഭിഷേകും സഞ്ജുവും ചേര്‍ന്ന ഓപ്പണിങ് വലിയ ക്ലിക്കായി മാറിയിരുന്നു. എന്നാല്‍ ലോകകപ്പ് മുന്നില്‍ കണ്ട് ശുഭ്മാന്‍ ഗില്ലിനെ ടി20 ഓപ്പണറാക്കി തിരിച്ചു കൊണ്ടു വന്നപ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടമായി.

എന്നാല്‍ ഗില്ലും അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ക്ലിക്കായതുമില്ല. മോശം ഫോം തുടര്‍ന്നതോടെ ഗില്ലിനെ ഒഴിവാക്കിയാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. അതിനിടെ ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി ലോകകപ്പ് ടീമിലേക്ക് വരികയും ചെയ്തു.

ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം
സഞ്ജുവിനു ലോകകപ്പിനു തൊട്ടുമുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങാനായില്ല. ഇഷാന്‍ വെട്ടിത്തിളങ്ങുകയും ചെയ്തു. ഇതോടെ സഞ്ജുവിനു പകരം ഇഷാനായി അഭിഷേകിനൊപ്പം ലോകകപ്പില്‍ ആദ്യ മത്സരം മുതല്‍ ഓപ്പണര്‍.

പിന്നീട് ഇന്ത്യ ദക്ഷിണാഫ്രിക്കയോടു സൂപ്പര്‍ എട്ടില്‍ പരാജയപ്പെട്ടത് വഴിത്തിരിവായി. സഞ്ജു വീണ്ടും ഓപ്പണര്‍ റോളില്‍ എത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സടിച്ച് സഞ്ജു കത്തും ഫോമിലേക്ക് ഗിയര്‍ മാറ്റിയതോടെ പിറന്നത് ചരിത്രം. പിന്നാലെ ഇംഗ്ലണ്ടിനെതിരായ സെമിയിലും ന്യൂസിലന്‍ഡിനെതിരായ ഫൈനലിലും 89 റണ്‍സ് വീതം.

വെറും അഞ്ച് കളിയില്‍ നിന്നു 321 റണ്‍സ് അടിച്ച് സഞ്ജു ലോകകപ്പിന്റെ താരമായി മാറി. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 80.25 റണ്‍സ് ശരാശരിയില്‍ 199.37 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. 27 ഫോറും 24 സിക്‌സുമാണ് 5 കളിയില്‍ നിന്നു മലയാളി താരം അടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here