ഭർത്താവും വീട്ടുകാരും വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി

0

ബെംഗളൂരു: യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ(22) ആണ് മരിച്ചത്. ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലിന്റെ ഭാര്യയാണ് അഞ്ജനാബായി. ഭർത്താവും കുടുംബവും അഞ്ജനയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നാണ് ആരോപണം. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. 2022-ലാണ് അഞ്ജനാബായിയും ശേഖർ പാട്ടീലുമായുള്ള വിവാഹം നടന്നത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീൽ കുടുംബത്തിന്റെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ പിതാവ് വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

യുവതിയെ ഭർത്താവിന്റെ വീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തിരുന്നതായി വിജയകുമാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള ഗാർഹിക പീഡനം ഏറ്റതിന്റെ ഫലമായാണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്നാണ്‌ പിതാവ് പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനകം മൂന്നുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാൾ ശേഖർ പാട്ടിലാണ്. മറ്റുള്ളവർ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നും സൂചനയുണ്ട്. മൂന്ന് പ്രതികളും നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here