മലപ്പുറം: മലപ്പുറം തെന്നലയിൽ കൊട്ടിക്കലാശത്തിൽ യുഡിഎഫ് പ്രവർത്തകർ എത്തിയത് മാരകായുധങ്ങളുമായി. സംഭവത്തെ തുടർന്ന് യുഡിഎഫ് പ്രവർത്തകർക്കെതിരെ പരാതി നൽകാനൊരുങ്ങി സിപിഎം പ്രവർത്തകർ. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
മരംമുറിക്കുന്ന യന്ത്രവാൾ പ്രവർത്തിപ്പിച്ചായിരുന്നു ആഘോഷം. കുട്ടികൾ ഉൾപ്പെടെ കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. കൊട്ടിക്കലാശം കൊഴുപ്പിക്കാനായിരുന്നു മാരാകായുധങ്ങൾ പ്രവർത്തിപ്പിച്ചതെന്നാണ് യുഡിഎഫ് പ്രവർത്തകർ ആദ്യം പറഞ്ഞത്. എന്നാലിത് മുതിർന്ന നേതാക്കൾ തടഞ്ഞില്ലയെന്നതും ശ്രദ്ധേയമാണ്.
മരം മുറിക്കുന്ന യന്ത്രങ്ങൾ ഓൺ ആക്കി ശബ്ദം കേൾപ്പിച്ച് ആഘോഷിക്കുകയായിരുന്നു. അപകടം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തിരൂരങ്ങാടി പൊലീസിൽ ഉടൻ പരാതി നൽകുമെന്നും സിപിഎം പ്രവർത്തകർ അറിയിച്ചു. ഇന്നലെ നൂറുകണക്കിനാളുകളാണ് കൊട്ടിക്കലാശം കാണാനായി എത്തിയത്. മരം മുറിക്കുന്ന യന്ത്രം ആളുകളുടെ ഇടയിൽ വച്ചാണ് പ്രവർത്തിപ്പിച്ചതെന്നും പരാതി ഉയരുന്നുണ്ട്.

