മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി കേരളം ഹൈക്കോടതിയും. കൃത്യ സമയത്ത് കോടതി നടപടികള്‍ അറിയാതെ പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? എങ്കിൽ ഇനി അത് ഉണ്ടാവില്ല എന്നാണ് ഹൈക്കോടതി പറയുന്നത്. കോടതി നടപടികൾ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശം ലഭിക്കും. ഒക്ടോബര്‍ 6 മുതല്‍ ആണ് പുതിയ പരിഷ്‌കാരം നിലവിൽ വരിക. നിങ്ങൾക്കുള്ള കേസ് അപ്ഡേറ്റുകള്‍ ഇനി വാട്‌സ്ആപ് മെസേജായി ലഭിക്കും.
അഭിഭാഷകര്‍, കേസുകളില്‍ ഉള്‍പ്പെട്ട ആളുകള്‍ തുടങ്ങി കോടതിയില്‍ ഹാജരാകുന്ന ആര്‍ക്കും വിവരങ്ങള്‍ എളുപ്പത്തിലും കൃത്യസമയത്തും ലഭിക്കാന്‍ സഹായിക്കുന്നതിനാണ് പുതിയ സേവനം. കോടതിഅപ്‌ഡേറ്റുകള്‍ക്കായി നേരത്തേ ഉപയോഗിക്കുന്ന കമ്യൂണിക്കേഷന്‍ രീതികള്‍ക്ക് പുറമേയാണിത്. ഇതിനായി കോടതി വ്യവഹാരങ്ങളില്‍ ഇനിമുതല്‍ വാട്‌സാപ്പ് നമ്പറും നല്‍കേണ്ടതുണ്ട്.
വാട്ട്സ്ആപ്പ് അപ്‌ഡേറ്റ് ആശയവിനിമയം നടത്താനുള്ള ഒരു അധിക മാര്‍ഗം മാത്രമായിട്ടാണ് കോടതി നല്‍കുന്നത്. ഔദ്യോഗിക അറിയിപ്പുകള്‍, സമന്‍സുകള്‍ അല്ലെങ്കില്‍ മറ്റ് ലീഗല്‍നോട്ടീസുകള്‍ എന്നിവയ്ക്ക് പകരമല്ല ഈ സംവിധാനം. കോടതി സന്ദേശങ്ങൾ നൽകാതിരിക്കുന്നതും വൈകുന്നതും, ഒഴിവാക്കാനാണ് വാട്സാപ്പ് സേവനം ലക്ഷ്യംവെക്കുന്നത്. തട്ടിപ്പുകൾ ഒഴിവാക്കാൻ വരുന്ന സന്ദേശങ്ങളുടെ സ്ഥിരീകരണത്തിനായി കോടതികളുടെ ഔദ്യോഗിക വെബ് പോർട്ടലിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്.
‘ദി ഹൈക്കോര്‍ട്ട് ഓഫ് കേരള’ എന്ന വെരിഫൈഡ് സെന്ററില്‍നിന്ന് വരുന്ന മെസേജ് മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. കോടതി പ്രക്രിയകള്‍ എളുപ്പവും എല്ലാവര്‍ക്കും ആക്സസ് ചെയ്യാൻ കഴിയുന്നതിനും കൂടുതല്‍ ഡിജിറ്റലാക്കുന്ന ശ്രമങ്ങളുടേയും ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം.

