ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു? കോടതി അനുമതിയോടെ ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യും

0

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ചാടിയ ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പുകളുമായി പൊലീസ്. പൊലീസിന്റെ തീരുമാനമനുസരിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയത് തൊട്ട്, ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു, വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് പ്രധാന ചോദ്യങ്ങളാണ്.

ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പൊലീസ് ചോദ്യം ചെയ്യും. ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി.

ജൂൺ 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ജയിലിൽ ഇല്ലെന്ന് മനസ്സിലാക്കുന്നത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു.

തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്. പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽനിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും മാരകമായി പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതിയാണു തമിഴ്നാട് കടലൂരിലെ സമത്വപുരം സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് മരിച്ചു. പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11നു തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്കു വിധിച്ചെങ്കിലും 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവു നിലനിർത്തുകയുമായിരുന്നു. ഇയാൾ മാനസിക വിഭ്രാന്തിയുണ്ടെന്ന് വരുത്തി ശിക്ഷയിൽ ഇളവ് നേടാൻ ശ്രമിച്ചിരുന്നു. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി.

LEAVE A REPLY

Please enter your comment!
Please enter your name here