‘രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല നടക്കുന്നത്; വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു, ശക്തമായി പ്രതിഷേധിക്കും’; സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡിഗ്രസ്

0

ഡൽഹി: ഒഡീഷയിലെ ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡിഗ്രസ്. ഇപ്പോൾ നമ്മുടെ രാജ്യത്ത് ആശങ്ക നിറഞ്ഞ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ശക്തമായ പ്രതിഷേധത്തിന് സിബിസിഐ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല നടക്കുന്നത്. വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു. അസഹിഷ്ണുതയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ ഒക്കെയും. ഇക്കാര്യങ്ങളിൽ ഇനിയും മൗനം പാലിക്കാൻ കഴിയില്ല. അതിരൂപതയുമായി ആലോചിച്ച് കേസ് നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച രാത്രി ജലേശ്വറിലെ ഒരു ഗ്രാമത്തിൽ വെച്ചാണ് മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്. ഏകദേശം രണ്ട് വർഷം മുമ്പ് മരണമടഞ്ഞ ഒരു ക്രിസ്ത്യൻ മതവിശ്വാസിയുടെ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ ഇവിടെയെത്തിയത്. വൈകുന്നേരം അഞ്ചുമണിയോടെ ചടങ്ങുകൾക്കായി എത്തിയ ഇവർ, രാത്രി എട്ടുമണിക്ക് ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് എഴുപതോളം ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ച് ആക്രമിച്ചത്.

അക്രമികൾ പുരോഹിതരുടെ ബൈക്ക് തള്ളിയിടുകയും അവരെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുത്തു. ഏകദേശം അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പോലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. എന്നാൽ, ആക്രമണത്തിൽ നഷ്ടപ്പെട്ട ഫോണുകൾ ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഈ സംഭവത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here