വത്തിക്കാൻ സിറ്റി: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ രംഗത്ത്. ഗാസയിലെ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ. ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിലും പട്ടിണിയിലും ഗാസയിലെ സാധാരണക്കാർ മരിച്ചുവീഴുന്നത് നിത്യസംഭവമായതോടെയാണ് മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തിയത്.
ഗാസയിലെ വെടിനിർത്തൽ ആഹ്വാനം ചെയ്ത് കൊണ്ട് വത്തിക്കാനിൽ മാർപ്പാപ്പ നടത്തിയ പ്രസംഗം ആളുകളുടെ കരഘോഷം മൂലം രണ്ട് തവണ നിർത്തേണ്ടി വന്നിരുന്നു. മാർപാപ്പയുടെ വാക്കുകൾക്ക് വലിയ പിന്തുണയാണ് വത്തിക്കാനിൽ നിന്നും ഉണ്ടായത്.ഗാസയിൽ സുസ്ഥിരമായ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്ന് മാർപാപ്പ പറഞ്ഞു. മാനുഷികമായ സഹായം സുഗമമായി ഗാസയിലെത്തണം. മനുഷ്യവകാശ നിയമങ്ങൾ പൂർണമായും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകൾക്ക് കൂട്ടത്തോടെ ശിക്ഷ നൽകുന്നത് ഒഴിവാക്കണം. നിർബന്ധിതമായി കൂടിയൊഴിപ്പിക്കുന്നതിൽനിന്നും ഇസ്രായേൽ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗാസയിലെ ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. റോയിട്ടേഴ്സ് വാർത്ത ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് ഹുസ്സാം അൽ മസ്രി, അൽ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോസിയേറ്റഡ് അടക്കം പ്രസ് വിവിധ മാധ്യമസ്ഥാപനങ്ങൾക്ക് വാർത്ത നൽകിയിരുന്ന മറിയം അബൂ ദഖ, എൻ.ബി.സി നെറ്റ്വർക്ക് മാധ്യമപ്രവർത്തകൻ മുആസ് അബൂതാഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.

