കൊച്ചി: എറണാകുളം കളമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഞാറക്കൽ സ്വദേശി വിവേക് (25) ആണ് കൊല്ലപ്പെട്ടത്. പണമിടപാട് സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം.
ബുധനാഴ്ച വൈകുന്നേരം രണ്ട് അംഗ സംഘം വിവേകിന്റെ വീട്ടിൽ എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ പതിനൊന്നരയോടെ ഇവർ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയും പുറത്തേക്ക് വിളിച്ചിറക്കി സംസാരിക്കുകയും ചെയ്തു. തുടന്ന് ഇവർ തമ്മിൽ തർക്കമുണ്ടായതായാണ് സൂചന. അതിനിടെ ഒരാൾ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വിവേകിനെ ആഴത്തിൽ കുത്തുകയും ചെയ്തു. വിവേകിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നാലെ പ്രതികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവേകിന്റെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിവേക് മരിച്ചത്.

