പാലക്കാട്: പാലക്കാട് കാട്ടാനകളുടെ ആക്രമണം. നെന്മാറയിലും മുണ്ടൂരിലും കാട്ടാനയിറങ്ങി ഭീതി സൃഷ്ടിച്ചു. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്. നെന്മാറ വിത്തനശേരിയിൽ കൃഷിയിടത്തിലെ വിളകൾ കാട്ടാനകൾ നശിപ്പിച്ചു. കൃഷിയിടങ്ങൾ ചവിട്ടി മെതിച്ച നിലയിലാണ്. മുണ്ടൂർ പുളിയംപുള്ളിയിൽ ഒറ്റയാന ആക്രമണമാണ് ഉണ്ടായത്. പുളിയംപുള്ളി സ്വദേശി പ്രദീപിൻ്റെ വീട്ട് മുറ്റത്താണ് ആന എത്തിയത്. വീടിൻ്റെ ചുവര് ആന കൊമ്പ് കൊണ്ട് കുത്തി നശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ തൃശ്ശൂര്‍ ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന് ഓടി രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്. ജനവാസമേഖലയിലാണ് കാട്ടാനയിറങ്ങിയത്. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

