സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. ‘അമ്മ’യുടെ മുൻ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രാധാന്യം ഇപ്പോളാണ് തനിക്ക് മനസ്സിലാകുന്നതെന്ന് നിസാർ അഭിപ്രായപ്പെട്ടു. നിലവിൽ സംഘടനയിൽ നടക്കുന്നത് പരസ്പരം ചെളിവാരിയെറിയലാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നിസാര്‍ മാമുക്കോയയുടെ കുറിപ്പ്
ഇന്നച്ചന്‍..ഞാന്‍ മനസ്സില്‍ ഒരുപാട് ഇഷ്ടപ്പെട്ട സ്‌നേഹിച്ച ഒരു മനുഷ്യന്‍, പിന്നെ സിനിമാ താരവും. ഇങ്ങേരുടെ മനുഷ്യത്വവും കരുതലും സ്‌നേഹിക്കലും അതിനെ പറ്റി ഉപ്പ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് ഇങ്ങേരെ നേരിട്ട് അറിയാം. മനസ്സ് കൊണ്ട് വല്ലാതെ ആരും ഇഷ്ടപ്പെട്ടു പോകും.
ഇദ്ദേഹം ഒരു കാലത്ത്, കഴിഞ്ഞ 18 വര്‍ഷം, അമ്മ എന്ന സംഘടനയുടെ തലപ്പത്തു പ്രസിഡണ്ട് ആയി ഇരുന്നു. ഒരു പ്രശ്‌നവും അന്ന് കണ്ടില്ല. പക്ഷേ ഇന്ന് എന്തൊരു തരത്തിലുള്ള വെല്ലുവിളിയും തരം താഴ്ത്തലും ചീത്ത വിളിയും പരസ്പരം ചെളി വാരി എറിയലും അധികാരത്തിനുള്ള മത്സരവും ആയി സംഘടന മാറി. ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആയി മാറുന്നു എന്ന് അംഗങ്ങള്‍ അറിയണം.
എന്തിന് മത്സരം. എല്ലാവര്‍ക്കും ഇഷ്ടം ഉള്ളവര്‍ വരട്ടെ. പോരാത്തതിന് പുറത്തുനിന്നും കൂനിന്മേല്‍ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും. ഇപ്പോഴാണ് അനസ്സിലാവുന്നത് ഇന്നച്ചോ അങ്ങ് എത്രമാത്രം ക്ഷമയും ബുദ്ധിയും വിവേകവും ധൈര്യവും നേതൃപാഠവവും ഉണ്ടായിരുന്ന ഒരു അഭിനേതാവ് ആയിരുന്നു എന്ന്. ഒരുപാട് ചിരിപ്പിച്ച ചിന്തിപ്പിച്ച സന്തോഷം തന്ന സ്‌നേഹിച്ച താങ്കള്‍ക്ക് ഒരായിരം പ്രണാമം. ജനിക്കട്ടെ അമ്മയില്‍ ഇനിയും ഒരായിരം ഇന്നസെന്റുമാര്‍.

