സെയ്ഫിനെ ആക്രമിച്ച പ്രതി ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യന്‍; ലക്ഷ്യമിട്ടത് ഇളയമകനെ തട്ടിക്കൊണ്ടുപോകാന്‍

0

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ലക്ഷ്യമിട്ടത് സെയ്ഫിന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാനായിരുന്നോ എന്ന കാര്യം അന്വേഷിക്കന്‍ പൊലീസ്. കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷെഹ്സാദിന്റെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്നാണ് പൊലീസ് സംഘം വിശദമായി അന്വേഷിക്കുന്നത്.

അദ്ദേഹത്തിന്റെ ഇളയമകനെ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണോ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത് എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താരത്തിന്റെ ഇളയമകനെ ബന്ദിയാക്കി, വന്‍തുക മോചന ദ്രവ്യമായി ആവശ്യപ്പെട്ട്, അത് കൈക്കലാക്കിയ ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നും പ്രതിയുടെ പദ്ധതിയെന്നാണ് പൊലീസ് സംശയം. നടന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി ഹോംനഴ്സായ ഏലിയാമ്മ ഫിലിപ്പിനെയാണ് ആദ്യം കണ്ടത്. അക്രമി ഒരുകോടി രൂപ ചോദിച്ചതായും ഇയാളെ ചെറുത്തപ്പോള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചതായുമാണ് ഏലിയാമ്മ പൊലീസിന് നല്‍കിയ മൊഴി. ഇത് ഉള്‍പ്പെടെയുള്ള മൊഴികള്‍ വിശകലനം ചെയ്ത ശേഷമാണ് കവര്‍ച്ച എന്നതിലുപരി പ്രതിക്ക് മറ്റെന്തെങ്കിലും പദ്ധതികളുണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നത്.

അതിനിടെ അറസ്റ്റിലായ മുഹമ്മദ് ഷെഹ്സാദ് ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബംഗ്ലാദേശില്‍ ദേശീയതലത്തിലടക്കം പങ്കെടുത്ത ഗുസ്തിതാരമായിരുന്നു ഇയാളെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ വിജയ് ദാസ് എന്ന പേരിലാണ് കഴിഞ്ഞിരുന്നത്. ഇയാളുടെ ഗുസ്തി പശ്ചാത്തലമാണ് സെയ്ഫ് അലി ഖാന്‍ അടക്കമുള്ളവരെ ശാരീരികമായി കീഴ്പ്പെടുത്താന്‍ സഹായിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സെയ്ഫ് അലി ഖാന്റെ വീട്ടിലെ ആക്രമണത്തിന് ശേഷം ബാന്ദ്രയില്‍ നിന്ന് ദാദര്‍, വര്‍ളി, അന്ധേരി എന്നിവിടങ്ങളിലെത്തിയശേഷമാണ് പ്രതി താനെയില്‍ എത്തിയത്. പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാനായി താനെയിലെ ഒരു ലേബര്‍ക്യാമ്പിലാണ് പ്രതി ഒളിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here