ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി പത്മകുമാർ

0

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിലെ പ്രതിയുമായ എ. പത്മകുമാർ. ദേവസ്വം ബോർഡിന്റെ രേഖകളിൽ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് താനല്ലെന്നും പിന്നീട് ആ രേഖകളിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചുവെന്നുമാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളും സ്വർണക്കൊള്ള കേസിലെ വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

യുവതീപ്രവേശന വിവാദം നടന്ന ദിവസം തനെയും അന്നത്തെ എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം മാറ്റിനിർത്തിയെന്നാണ് പത്മകുമാറിന്റെ മറ്റൊരു ഗുരുതര ആരോപണം. ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്തേക്ക് എത്താൻ ഒരു ഉന്നത വ്യക്തി നിർദേശിച്ചുവെന്നും, എന്നാൽ അവിടെ എത്തിയപ്പോൾ ആ വ്യക്തിയെ കാണാൻ പോലും അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

യുവതികൾ സന്നിധാനത്ത് എത്തിയ വിവരം താൻ ടെലിവിഷൻ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഒരു ഉന്നത വ്യക്തിയാണ് സംഭവങ്ങൾക്ക് പിന്നിലെന്നുമാണ് പത്മകുമാർ ആരോപിക്കുന്നത്.

ഇതിനിടെ, സ്വർണക്കൊള്ള കേസിലെ പ്രതിയായ പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ സിപിഐഎം ജില്ലാ കമ്മിറ്റി നാളെ യോഗം ചേരും. അച്ചടക്ക നടപടി ഒഴിവാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പത്മകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here