തൃശൂർ: തിരുവില്വാമലയിലെ കുത്താമ്പുള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ കവർച്ച നടത്തി രക്ഷപ്പെട്ട ജീവനക്കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. കയറംപാറയിലെ ‘ഷെഫ് മിൽസ് ആൻഡ് കമ്പനി’യിൽ നടന്ന കവർച്ചക്കേസിലാണ് തമിഴ്നാട് സ്വദേശി സൂര്യ (24)യെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് 25-ന് രാത്രി സ്ഥാപന ഉടമകൾ സ്ഥലത്തില്ലാത്ത സമയം മുതലെടുത്താണ് പ്രതി കവർച്ച നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ മനപ്പൂർവം പ്രവർത്തനരഹിതമാക്കിയ ശേഷം മോഷണം നടത്തിയ ഇയാൾ ഉടമയുടെ സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ ഉപേക്ഷിച്ച പ്രതി ട്രെയിനിൽ ഒലവക്കോട്ടെത്തി. തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അന്വേഷണത്തെ വഴിതെറ്റിക്കാനായി തന്റെ മൊബൈൽ ഫോൺ ടാക്സിക്കുള്ളിൽ ഉപേക്ഷിക്കുകയും ചെയ്തു.
പരാതി ലഭിച്ചതിനെ തുടർന്ന് പഴയന്നൂർ പോലീസ് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച് ടാക്സി ഡ്രൈവറെ കണ്ടെത്തിയ അന്വേഷണസംഘത്തിന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായുള്ള നിർണായക വിവരം ലഭിച്ചു.
ഇൻസ്പെക്ടർ സുധി ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വ്യാപക പരിശോധന നടത്തി. ഒടുവിൽ ഒളിത്താവളത്തിൽ നിന്ന് ചെന്നൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സൂര്യയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
English Summary
A 24-year-old employee accused of stealing from a private company in Kuthambully, Thrissur, was arrested by Pazhayannur Police while attempting to flee to Chennai. The accused allegedly disabled CCTV cameras before committing the theft and escaped on the owner’s scooter. A scientific investigation, aided by mobile phone tracking and intelligence gathered from a taxi driver, helped police trace and arrest him in Tamil Nadu. The accused has been remanded by the court.

