മലപ്പുറം: രണ്ട് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന മുൻ മന്ത്രി കെ.ടി. ജലീൽ സി.പി.എമ്മിൽ ഔദ്യോഗിക അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് അംഗത്വം സ്വീകരിക്കാനുള്ള താത്പര്യം അദ്ദേഹം സി.പി.എം മലപ്പുറം ജില്ലാ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കുറ്റിപ്പുറം മണ്ഡലത്തിൽ നിന്ന് ഒരുതവണയും തവനൂർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണയും നിയമസഭയിലെത്തിയ ജലീൽ, തുടർച്ചയായി 20 വർഷം സ്വതന്ത്ര എം.എൽ.എയായി പ്രവർത്തിച്ചു. 2016-ലെ എൽ.ഡി.എഫ് സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ കോൺഗ്രസ് സ്ഥാനാർഥി വി.എസ്. ജോയിയോട് പരാജയപ്പെട്ടിരുന്നു.
മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് ജലീലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് യൂത്ത് ലീഗ് നേതൃത്വത്തിലേക്കും ഉയർന്ന അദ്ദേഹം മികച്ച പ്രഭാഷകനും സംഘാടകനുമായി ശ്രദ്ധ നേടി. 2006-ൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്.
ഇടതുപക്ഷ രാഷ്ട്രീയവുമായി ദീർഘകാലമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന ജലീൽ ഇപ്പോൾ ഔദ്യോഗികമായി സി.പി.എമ്മിന്റെ ഭാഗമാകാൻ തീരുമാനിച്ചതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.
English Summary
Former minister K.T. Jaleel is set to officially join the CPI(M), ending his long political journey as an independent MLA backed by the Left. Jaleel has informed the CPI(M) Malappuram district leadership of his decision and is expected to play a more active role within the party structure.

