കൊല്ലം : തല്ലുമാലയ്ക്ക് ഇത്തവണ വില്ലനായത് പപ്പടമല്ല, ഐസ്ക്രീമാണ്. വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിലായിരുന്നു ഇത്തവണത്തെ സംഘർഷം.
പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും തമ്മിൽത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു.
സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസ്സാര പരുക്കേറ്റു. പള്ളിമുക്ക് ഇരവിപുരം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

