കര്‍ണാടകയില്‍ ഇനി ഡികെ യുഗം; സത്യപ്രതിജ്ഞ ചെയ്ത് ഡി കെ ശിവകുമാര്‍

0

കര്‍ണാടകയില്‍ ഇനി ഡികെ യുഗം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഡി കെ ശിവകുമാര്‍ ചെയ്തത്. ലോക്ഭവനിലെ ഗ്ലാസ് ഹൌസിലെ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തി.

സംഘടന ശക്തികൊണ്ട് പാര്‍ട്ടിയെ കെട്ടിപ്പടുത്ത അസാധാരണ മെയ് വഴക്കമാണ് ഡി കെ ശിവകുമാര്‍ എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ വേട്ടയാടലുകള്‍ക്കിരയായി ജയില്‍വാസം അനുഭവിച്ചപ്പോഴും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിച്ചാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ഡി കെ മുന്നേറിയത്. കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പല സംസ്ഥാനങ്ങളിലും ഡി കെയുടെ പേര് ഉയര്‍ന്നു കേട്ടു. മഹാരാഷ്ട്രയിലും ഗുജറാത്തിലും അസമിലും ഡി കെ പറന്നിറങ്ങി. ഒടുവില്‍ കനത്ത തോല്‍വിക്ക് പിന്നാലെ 2023 ല്‍ ആധികാരിക വിജയത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു.

സംഘടനയെ ശക്തമാക്കി 135 സീറ്റുകള്‍ നേടിയെങ്കിലും മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടു. ദളിത് മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ സിദ്ധരാമയ്യ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചു. അന്ന് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാതെ ഹൈക്കമാന്റിന് വഴങ്ങി ഡി കെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. രണ്ടര വര്‍ഷത്തെ ധാരണയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായെങ്കിലും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടും സ്ഥാനം ഒഴിയാഞ്ഞതോടെയാണ് ഹൈക്കമാന്റിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്. ഒടുവില്‍ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം സിദ്ധരാമയ്യ പക്ഷം ശക്തമാക്കിയെങ്കിലും, 2028ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ ഡി കെ അധികാരത്തില്‍ എത്തണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു.

ഡല്‍ഹിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ധരാമയ്യയ്ക്ക് പ്രവര്‍ത്തകസമിതി അംഗത്വവും നല്‍കി പ്രതിസന്ധി പരിഹരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here