കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

0

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുക. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ നടന്ന പ്രചാരണത്തെ കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കും.

വടകര ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച കാസിം ഫോണ്‍ പൊലീസിന് കൈമാറി. തുടരന്വേഷണത്തില്‍ സിപിഐഎം അനുകൂല സൈബര്‍ പേജുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ, പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടും പുറത്ത് വന്നില്ല. സ്‌ക്രീന്‍ഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വിവാദത്തില്‍ രണ്ട് വര്‍ഷത്തോളം അന്വേഷണം നീണ്ടിരുന്നു. സിപിഐഎമ്മാണ് സ്‌ക്രീന്‍ഷോട്ടിന് പിന്നിലെന്നാണ് യുഡിഎഫിന്റെ ആരോപണം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരു ദിവസം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയ്ക്കെതിരേ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.

അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ മനീഷ്, റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി തുടങ്ങിയ ഇടത് സൈബര്‍ പോരാളികള്‍ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here