38 കോടിയുടെ സ്മാർട്ട് സിറ്റി ക്യാമറകൾ ‘അനാഥം’; പരിപാലനച്ചുമതലയിൽ പൊലീസും കോർപറേഷനും തമ്മിൽ തർക്കം

0

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയിൽ 38 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച 400 നിരീക്ഷണ ക്യാമറകളുടെ പരിപാലനച്ചുമതല ഏറ്റെടുക്കുന്നതിൽ പൊലീസും തിരുവനന്തപുരം കോർപറേഷനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. വാർഷിക അറ്റകുറ്റപ്പണി ചെലവ് (AMC) വഹിക്കേണ്ട സാഹചര്യം മുന്നിൽ കണ്ട് ഇരുവിഭാഗവും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.

പദ്ധതി പൂർത്തിയാകുമ്പോൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സംവിധാനങ്ങൾ കൈമാറണമെന്നാണ് ചട്ടമെങ്കിലും, ക്യാമറകളുടെ പരിപാലനച്ചെലവ് വൻതോതിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിൻവാങ്ങുന്നത്. ക്യാമറകൾ കോർപറേഷൻ ഏറ്റെടുത്ത് ഫണ്ട് വിനിയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് പൊലീസിന്റെ നിലപാട്. എന്നാൽ ആവശ്യമായ ഫണ്ട് നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി കോർപറേഷനും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.

ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കാനുള്ള കരാർ നൽകിയിരുന്നത്. ക്യാമറകളുടെ നിരീക്ഷണത്തിനായുള്ള കൺട്രോൾ റൂം എആർ ക്യാംപിലാണ് പ്രവർത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർക്കും മേയറിനും പലതവണ കത്തയച്ചിട്ടും വിഷയത്തിൽ അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സ്മാർട്ട് സിറ്റി അധികൃതരുടെ വിശദീകരണം.

ക്യാമറകളുടെ നടത്തിപ്പും പരിപാലനവും സംബന്ധിച്ച് പൊലീസ്, കോർപറേഷൻ, സ്മാർട്ട് സിറ്റി അധികൃതർ എന്നിവർ ചേർന്ന് ഇതുവരെ സംയുക്തയോഗം പോലും നടത്തിയിട്ടില്ല. ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച നിരീക്ഷണ സംവിധാനം പ്രവർത്തനരഹിതമാകുമോ എന്ന ആശങ്ക ഉയരുകയാണ്.

English Summary

A dispute has emerged between the police and the Thiruvananthapuram Corporation over the maintenance of 400 smart city surveillance cameras installed at a cost of Rs 38 crore in the capital city. Both sides are reluctant to take over the system due to the high annual maintenance cost. Smart City officials say repeated requests to authorities have not received a positive response, raising concerns that the surveillance network may soon become non-functional.

LEAVE A REPLY

Please enter your comment!
Please enter your name here