മേയിൽ സാധാരണയെക്കാൾ കൂടുതൽ മഴ; ശക്തമായ കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

0

ന്യൂഡൽഹി: രാജ്യത്ത് ഈ മാസം സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് മാസത്തിൽ ദീർഘകാല ശരാശരിയുടെ 110 ശതമാനത്തിലധികം മഴ ലഭിക്കാമെന്നാണ് പ്രവചനം.


1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം മേയ് മാസത്തിലെ ശരാശരി മഴ 64.1 മില്ലിമീറ്ററാണ്. എന്നാൽ ഇത്തവണ അതിനേക്കാൾ കൂടുതലായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കടുത്ത ചൂടിൽ വലയുന്ന സംസ്ഥാനങ്ങൾക്ക് വേനൽമഴ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.


വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മേയ് 5 വരെ പശ്ചിമ ബംഗാൾ, സിക്കിം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.


അതേസമയം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ചില കിഴക്കൻ മേഖലകളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാകട്ടെ സാധാരണയേക്കാൾ കുറവ് മഴ ലഭിക്കാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ താപനില സാധാരണ നിരക്കിലോ അതിൽ താഴെയോ തുടരുമെന്നും, എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര, കിഴക്കൻ തീരപ്രദേശങ്ങൾ, ഹിമാലയൻ താഴ്‌വരകൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ ദിനങ്ങൾ വർധിക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കൃഷിനാശത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരുകളും പൊതുജനങ്ങളും പ്രാദേശിക കാലാവസ്ഥ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും നിർദേശം നൽകി.
English Summary
India is likely to receive above-normal rainfall in May, with over 110% of the long-term average expected. Strong winds, thunderstorms, and heavy rain are forecast in several regions. Authorities have warned of possible flooding in low-lying areas and advised caution.

LEAVE A REPLY

Please enter your comment!
Please enter your name here