പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാന്‍ ഒടുവില്‍ അവരെത്തി; നിതിന്റെ സഹപാഠികളെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ

0


തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ മരിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഉഴമലക്കലിലെ വീട്ടില്‍ സഹപാഠികളെത്തി. മുപ്പതോളം വരുന്ന വിദ്യാര്‍ഥികളാണ് പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയത്. കുട്ടികളെ കണ്ട് നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവര്‍ക്കും നൊമ്പരമായി.

നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസില്‍ ആരോപണവിധേയരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഭയന്ന് പ്രതികള്‍ കോടതിയില്‍ ഇടക്കാല ജാമ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

അതേസമയം സംഭവത്തില്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് സംഘം നോയിഡയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരാണ് റിമാന്‍ഡിലായത്. ‘ഇന്‍സ്റ്റന്റ് ഫണ്ട്സ്’ എന്ന ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായവര്‍. ഇവരുടെ പക്കല്‍ നിന്ന് നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

നിതിന്‍ രാജ് ഈ ആപ്പില്‍ നിന്ന് വായ്പ എടുത്തിരുന്നതായും, തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പ്രതികള്‍ നിതിനെ നിരന്തരമായി ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. നിതിന്റെ ഫോണിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോഴാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കോളജിലെ അധ്യാപകരുടെ പീഡനത്തിനൊപ്പം ഓണ്‍ലൈന്‍ മാഫിയയുടെ ഭീഷണിയും ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here