കൊച്ചി മെട്രോ; കലൂർ സ്റ്റേഡിയത്തിൽ നിന്നു നിർമാണം ആരംഭിച്ച ലൈനിന്റെ 11–ാം നമ്പർ തൂൺ ഇതുവരെ നിർമിക്കാനായിട്ടില്ല, ഒരു തൂണിന്റെ കാര്യത്തിൽ അമാന്തം, വൻ വാഹനത്തിരക്ക്

0

കൊച്ചി: കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കുന്നതിനായുള്ള അതിവേഗ പ്രവർത്തികൾ നടക്കുകയാണ്. എന്നാൽ കലൂർ സ്റ്റേഡിയത്തിൽ നിന്നു നിർമാണം തുടങ്ങിയ ലൈനിന്റെ 11–ാം നമ്പർ തൂൺ ഇതുവരെ നിർമിക്കാനായിട്ടില്ല. പൈലിങ് നടത്തേണ്ട ഭാഗത്തെ യൂട്ടിലിറ്റി ഷിഫ്റ്റിങ് പോലും നടത്തിയിട്ടില്ലെന്നതാണ് വസ്തുത. കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള എല്ലാ സ്റ്റേഷനുകളുടെയും നിർമ്മാണം നിലവിൽ ആരംഭിച്ചിട്ടുണ്ട്. സിവിൽ ജോലികൾ ഡിസംബറിൽ പൂർത്തിയാക്കുന്നതനുസരിച്ച് യഡക്ടിനു മുകളിൽ പാളം ഇടാനുള്ള കരാറും അന്തിമമാക്കാൻ പോകുകയാണ്.

ഒന്നു മുതൽ 9 വരെ തൂണുകൾ പൂർത്തിയായി. 10, 12 തൂണുകളുടെ നിർമാണം ഉടൻ ആരംഭിക്കും. ഇവിടെ പൈപ്പുകളും കേബിളുകളും മാറ്റി, യൂട്ടിലിറ്റി ഡക്ട് നിർമിച്ചു. രണ്ടു ദിവസത്തിനകം 10 മുതൽ തൂണുകളുടെ പൈലിങ് തുടങ്ങും. അപ്പോഴും 11 –ാം പില്ലറിന്റെ നിർമാണം തുടങ്ങാൻ ആയിട്ടില്ല. പാലാരിവട്ടം മുതൽ സ്റ്റേഡിയം വരെയുള്ള ഈ ഭാഗത്ത് വൻ വാഹനത്തിരക്കാണ്. എത്രയും വേഗം മെട്രോ നിർമാണം തീരണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുമ്പോൾ ഒരു തൂണിന്റെ കാര്യത്തിൽ അമാന്തം തുടരുകയാണ്. സൗത്ത് ജനതാ റോഡിന് സമീപമാണ് ഇതുവരെ തുടങ്ങാത്ത, 11–ാം തൂണിന്റെ സ്ഥാനം. 40 തൂണുകളാണ് ഇവിടെ പണിയേണ്ടത്.

11–ാം തൂൺ നിർമ്മിക്കാനാവശ്യമായ സ്ഥലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ചു ഉടമ നൽകിയ കേസിൽ ഇതുവരെ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണികൾ ആരംഭിക്കാനാവാത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. 11 –ാം നമ്പർ തൂണിന്റെ സ്ഥാനം ഒഴിച്ചിട്ട് മറ്റ് തൂണുകൾ നിർമിക്കാമെന്നു വച്ചാൽ അതിന് ഒട്ടേറെ പരിമിതികളുണ്ട്. വാട്ടർ അതോറിറ്റി പൈപ്പ് ഒരു തൂണിന്റെ ഭാഗത്തുമാത്രം മാറ്റിയിടാതിരിക്കാനാവില്ല. കേബിളുകളുടെ കാര്യവും അതുതന്നെ. പൈലിങ്ങിനുള്ള റിഗ് ഒരു തൂണിനു മാത്രമായി കൊണ്ടുവരാനാവില്ല. ഒരു തൂണിനു മാത്രമായി ബാരിക്കേഡും എളുപ്പമല്ല. എന്തുകൊണ്ടും ഇത്തരത്തിൽ ഒരു തൂണിന്റെ നിർമ്മാണം കുടുങ്ങിക്കിടക്കുന്നത് വലിയ നഷ്ടമാണുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ 11 –ാം നമ്പർ തൂണ് മെട്രോയുടെ മൊത്തം നിർമാണത്തിനും തടസമായി നിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here