കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ ശിക്ഷാവിധി മറ്റന്നാൾ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.
2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന ദാസിനെ കൊലപെടുത്തിയ കേസിൽ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപ് കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷ വിധിക്കുമ്പോൾ കൊല്ലപ്പെട്ടത് ആരെന്ന് കോടതി പരിഗണിക്കണമെന്നും വന്ദനയുടെ പ്രായം ഉൾപ്പെടെ കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു
ചികിത്സയ്ക്ക് വന്ന പ്രതിക്ക് വേണ്ട ചികിത്സ നൽകുകയാണ് വന്ദന ചെയ്‌തത് . സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളാണ് വന്ദന. നടന്നത് ക്രൂര കൊലപാതകമാണ്.
ശരീരത്തിൽ 23 കുത്തുകൾ ഏറ്റു. പ്രതി ചെയ്‌തത് അപൂർവങ്ങളിൽ അപൂർവം ആയിട്ട് കണക്കിലാക്കണമെന്നും ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ ഉണ്ടായ ക്രൂര കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി. വാദം കേട്ട് കോടതിക്കുള്ളിലുണ്ടായിരുന്ന വന്ദനയുടെ മാതാപിതാക്കൾ വിതുമ്പി.

