കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ 7ന് വിധി വരും. അതേസമയം സ്വർണക്കൊള്ള കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്വർണക്കവർച്ച കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരുഗനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
അതേസമയം, ദൈവതൃല്ല്യൻ ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കൾ അല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. എല്ലാം ചെയ്‌തത് പത്മകുമാർ ആണെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. കടകംപള്ളി ആണോ ദൈവതുല്യൻ എന്ന ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കണമെന്ന ആവശ്യം അംഗീകരിച്ച് കോടതി. കേസിൽ അന്വേഷണം നടത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്ഐടി സംഘം ആവശ്യപ്പെട്ടിരുന്നു. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെനന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻറെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ്, എസ്ഐടിയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചത്. ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു എസ്ഐടിയുടെ ആവശ്യം. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എസ്ഐടി ഹർജി നൽകിയത്. അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ അനുമതി ലഭിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്.
അതേസമയം, ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദിണ്ഡിഗൽ മണിയെ എസ്ഐടി സംഘം ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇയാൾ ഹാജരായിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് എത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം ഡി മണിക്ക് നോട്ടീസ് നൽകിയിരുന്നു. താൻ ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നുമുള്ള വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഇയാൾ. ഇത് മുഴുവൻ കളവാണെന്നും ഇയാൾ ഡി മണി തന്നെയെന്നുമാണ് എസ്ഐടിയുടെ വാദം. ദിണ്ടിഗലിൽ മണി നയിക്കുന്ന സമാന്തര സംവിധാനം കണ്ടെത്തി, സാമ്പത്തിക ഇടപാടുകളടക്കം വെളിച്ചത്തുകൊണ്ടുവരേണ്ട വെല്ലുവിളിയാണ് എസ്ഐടി നേരിടുന്നത്.

