കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെ തന്റെ പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന നടൻ ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാനാണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അതെ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിന് പാസ്‌പോർട്ട് തിരികെ നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കീഴ്‌ക്കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ പാസ്‌പോർട്ട് വിട്ടുനൽകരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വിഷയം ഇന്ന് കോടതി വീണ്ടും പരിഗണിച്ച ഘട്ടത്തിലാണ് ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ പാസ്പോർട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ് കോടതിയുടെ തീരുമാനം.

