ആലപ്പുഴ: തന്നെ മനപ്പൂർവ്വം വര്‍ഗീയവാദിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്. മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണ് പലപ്പോഴും. എന്തിനാണെന്ന് അറിയില്ല ഞാനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. അവർ എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത്? ഞാൻ ഗുരുവിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ആളാണ്, ഒരു വർഗീയ വാദി അകാൻ എനിക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സോദരചിന്തയോടെ ജീവിക്കണമെന്നാണ് തനിക്കാകെ അറിയാവുന്നത്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. ഞങ്ങള്‍ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല. എന്നെ മുസ്ലിം വിരുദ്ധനാക്കി വേട്ടയാടുകയാണ്. മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് -വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു.
‘അധികാരത്തിലിരുന്ന് ലീഗ് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വകുപ്പും മന്ത്രിയുമൊക്കെ മലപ്പുറത്താണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ചെയ്തവരാണ് മതേതരത്വം പറയുന്നത്. ലീഗ് മലപ്പുറം പാര്‍ട്ടിയാണ്. ലീഗിന് പലമുഖങ്ങളുണ്ട്. 14 യൂണിവേഴ്സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്സിറ്റി പോലും ഈഴവര്‍ക്കില്ല.
മുസ്ലിം സമുദായത്തെ ഞാന്‍ ഇതുവരെയും ആക്ഷേപിച്ചിട്ടില്ല. ലീഗിന് ഒരുപാട് സ്കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്കൂളെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. ഫസൽ ഗഫൂര്‍ എന്ത് കൊള്ളയാണ് നടത്തുന്നത്. സകല അലവലാതികളും എന്നെ വര്‍ഗീയവാദിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.
ലീഗ് മലപ്പുറം പാര്‍ട്ടി തന്നെയാണ്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ ലീഗുകാര്‍ പറഞ്ഞിട്ടുണ്ട്. വെറുതെ വായിൽ തോന്നുന്നത് പറയുന്നതാണ് അവരുടെ ശീലം. എനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളും അതുപോലെ തന്നെ. മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞ് നടക്കൽ ആയിരുന്നു അവരുടെ പണി. ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന് കുട്ടികളുണ്ടാവുക? പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപവും ഉണ്ടായിരുന്നില്ല’ -വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

