മാലദ്വീപിന് ഇന്ത്യ പലിശരഹിത വായ്പയായി നൽകിയത് ഏഴായിരം കോടിയിലേറെ രൂപ; ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

0

മാലെ: മാലദ്വീപിലെ ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉൽഘാടനം ചെയ്തു. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിച്ചതാണ് ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം. ഞായറാഴ്ച്ചയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ ഇന്ത്യയുടെ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡുവും പങ്കെടുത്തിരുന്നു.

2019-ൽ ഇന്ത്യയും മാലദ്വീപും ഒപ്പുവെച്ച കരാർപ്രകാരം, ഇന്ത്യയുടെ എക്സിം ബാങ്ക് നൽകിയ 80 കോടി ഡോളർ (ഏകദേശം 7,096 കോടി രൂപ) മൂല്യമുള്ള ലൈൻ ഓഫ് ക്രെഡിറ്റ് (എൽഒസി) ഉപയോഗിച്ചാണ് വിമാനത്താവളം നിർമ്മിച്ചത്. ആവശ്യക്കാർക്ക് പലിശരഹിത വായ്പയായി നിശ്ചിതതുക നൽകുന്ന സംവിധാനമാണ് എൽഒസി. വായ്പ തിരിച്ചടച്ചാൽ വീണ്ടും കടമെടുക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

വിമാനത്താവള വികസന പദ്ധതിയുടെ കരാർ ഇന്ത്യൻ കമ്പനി ജെഎംസി പ്രോജക്ട്‌സാണ് നേടിയത്. ഈ പദ്ധതിയുടെ കരാർവില 13.66 കോടി ഡോളർ (ഏകദേശം 1,211 കോടി രൂപ) ആണ്.

ഇന്ത്യയുമായുള്ള അറുപത് വർഷത്തെ നയതന്ത്രബന്ധത്തിന്റെ സ്മാരകമാണ് ഈ വിമാനത്താവളമെന്ന് മുയിസു ഉദ്ഘാടനം ചടങ്ങിൽ വ്യക്തമാക്കി. ഇന്ത്യയുടെ അയൽക്കൂട്ട നയങ്ങളോടും മഹാസാഗർ സംരംഭത്തോടും ഉള്ള പ്രതിബദ്ധതയുടെ പ്രതീകമാണിതെന്ന് മാലദ്വീപിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് മാസത്തിൽ മാലദ്വീപ് സന്ദർശിച്ചിരുന്നു. അന്ന് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ഔപചാരിക ചർച്ചകൾക്ക് തുടക്കമായിരുന്നു. ചൈന അനുകൂലിയായി കണക്കാക്കപ്പെടുന്ന മുസിസു 2023 നവംബറിൽ അധികാരത്തിലെത്തിയതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം തളർന്നുവെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, തുടർന്ന് മുയിസു ഇന്ത്യയോട് സഹകരണ സമീപനം സ്വീകരിച്ചുതുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here