കൊൽക്കത്ത: മകനുമൊന്നിച്ച് ബൈക്കിൽ പോകുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ വയോധികന് ദാരുണാന്ത്യം. മുൻ പ്രധാന അധ്യാപകനായ 62 -കാരനായ നിർമ്മൽ ദത്ത എന്നയാളാണ് തേനീച്ച കുത്തേറ്റ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നടന്ന സംഭവത്തിൽ നിർമ്മൽ ദത്തയുടെ മുഖത്തും തലയിലുമായി 890ലേറെ കുത്തുകളാണ് കിട്ടിയത്. ദുർഗാപൂറിലെ ആർ ഇ മോഡൽ സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു നിർമ്മൽ ദത്ത.
ദുർഗാപൂരിൽ നിന്ന് സുകാന്തപ്പള്ളിയിലുള്ള വീട്ടിലേക്ക് ഡോക്ടർ കൂടിയായ മകനൊപ്പം പോകുമ്പോഴാണ് നിർമ്മൽ ദത്തയെ തേനീച്ച ആക്രമിച്ചത്. മേജർ പാർക്കിന് സമീപത്ത് വച്ച് നിർമ്മൽ ദത്തയുടെ കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവർ ബൈക്ക് നിർത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാൻ നോക്കുന്നതിനിടെയാണ് നിർമ്മൽ ദത്തയെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്. നിർമ്മൽ ദത്ത ഹെൽമറ്റ് ഊരി മകന് കുത്തേറ്റതായി പറഞ്ഞ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകൾ അദ്ദേഹത്തിന്റെ മുഖത്ത് ആക്രമിച്ചു. 890 തവണയാണ് കുത്തിയത്. ഇതോടെ വയോധികൻ റോഡിൽ കുഴഞ്ഞ് വീണു.
പിന്നാലെ മകനെയും തേനീച്ച ആക്രമിച്ചു. ഇയാൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഏറെ വൈകി സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ പുതപ്പുകളിൽ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും നിർമ്മൽ ദത്ത മരണത്തിന് കീഴടങ്ങുകയായിരുന്നു. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

