അമിത ജോലിഭാരം, ജില്ലാ കളക്ടർമാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നു’, നാളെ മുതൽ എസ്ഐആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ റവന്യു ജീവനക്കാര്‍

0

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട്ടിലെ റവന്യു ജീവനക്കാര്‍. നാളെ മുതൽ എസ്ഐആര്‍ നടപടികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ജീവനക്കാർ അറിയിച്ചു. അമിത ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ നടപടികളുമായി സഹകരിക്കില്ലെന്ന് അറിയിച്ചിട്ടുള്ളത്. ജില്ലാ കലക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നും വേണ്ട വിധത്തിലുള്ള പരിശീലനം പോലും നൽകാതെയാണ് നടപടികൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും ജീവനക്കാരുടെ സംഘടനയായ ഫെറ വ്യക്തമാക്കി. മാത്രമല്ല ആവശ്യത്തിന് ജീവനക്കാരില്ലെന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.

ബിഎൽഒമാരായി ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാർ, മുൻസിപ്പൽ – കോര്‍പ്പറേഷൻ ജീവനക്കാർ, അധ്യാപകർ, പാചക തൊഴിലാളികൾ തുടങ്ങിയവരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് റവന്യു ജീവനക്കാരുടെ സംഘടന പറയുന്നത്. ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും ഇവർ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടർമാർ അർധരാത്രി വരെ നടത്തുന്ന അവലോകന യോഗങ്ങളും ദിവസം മൂന്ന് തവണയുള്ള വിഡിയോ കോൺഫറന്‍സുകളും അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

ചെറിയ ചില പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ എസ്ഐആർ നടപടിക്രമങ്ങൾ നല്ലരീതിയിൽ നടക്കുന്നുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫിസ് അറിയിച്ചു. 6.47 കോടി വോട്ടർമാരിൽ 92% പേർക്കും ഇതിനകം ഫോമുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ വാടകക്കാർ, താമസസ്ഥലം മാറിയവർ, വിവാഹശേഷം ഭർത്താവിന്റെ സ്ഥലത്തേക്ക് താമസം മാറിയ സ്ത്രീകൾ തുടങ്ങിയ ആളുകൾക്ക് ഫോമുകൾ ലഭ്യമായിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ബിഎൽഒമാർക്ക് ചില നടപടിക്രമങ്ങളെപ്പറ്റിയോ, ചില പ്രത്യേക കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റിയോ വ്യക്തമായ ധാരണയില്ലെന്ന തരത്തിലുള്ള ആരോപണം ഉയരുന്നുണ്ട്. ഇത്തരം ആശങ്കകൾ അറിയിക്കുമ്പോൾ ഫോമുകളുടെ വിതരണം നന്നായി നടക്കുന്നുണ്ടെന്നും ഫോമുകൾ പൂരിപ്പിക്കുന്നതിൽ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ ഫോമുകൾ തിരികെ ശേഖരിക്കുന്ന സമയത്ത് പരിഹരിക്കുമെന്നും ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here