ഈജിപ്തിലെ ഗാസ ഉച്ചകോടിയില്‍ സഹമന്ത്രിയെ അയച്ച കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ശശി തരൂര്‍

0

ന്യൂഡല്‍ഹി: ഈജിപ്തില്‍ നടന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് വിദേശകാര്യ സഹമന്ത്രിയെ അയച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇത് ഇന്ത്യയുടെ തന്ത്രപരമായ അകലം പാലിക്കലാണോ അതോ അവസരം നഷ്ടപ്പെടുത്തിയതാണോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഈജിപ്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന ഉന്നതതല ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങാണ് പങ്കെടുത്തത്.

അവിടെ ഒത്തുകൂടിയ രാഷ്ട്രത്തലവന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രാതിനിധ്യം തികച്ചും വ്യത്യസ്തമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ഇത് കീര്‍ത്തിവര്‍ധന്‍ സിങ്ങിന്റെ കഴിവ് ചോദ്യം ചെയ്യുകയല്ലെന്നും സമ്മിശ്രമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും തരൂര്‍ പറഞ്ഞു. പങ്കെടുക്കുന്ന പ്രമുഖരുടെ വലിയ നിര കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ഈ തീരുമാനം തന്ത്രപരമായ അകലം പാലിക്കാനുള്ള താത്പര്യമായാണ് കാണാനാവുക. എന്നാല്‍ വിഷയത്തില്‍ നമ്മുടെ പ്രസ്താവനകള്‍ അങ്ങനെയൊരു സൂചന നല്‍കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

മാത്രമല്ല ഇന്ത്യയുടെ ഈ നീക്കത്തിന് പ്രായോഗികമായ ചില പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി. പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിഗണനയുടെ കാരണങ്ങളാല്‍ മാത്രം ഗാസ പുനര്‍നിര്‍മാണ ചര്‍ച്ചകളില്‍ ഇന്ത്യയുടെ ശബ്ദത്തിന് ഉണ്ടാകേണ്ടിയിരുന്ന ഗൗരവം കുറഞ്ഞെന്നും തരൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here