തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രത്യക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വിജയ് മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നുമാണ് ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തിയത്. ദേവസ്വം ആസ്ഥാനത്ത് മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത്. ഈ രേഖയിൽ 420 പേജുകളാണ് ഉള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടുള്ള രേഖകളും കണ്ടെത്തിയിട്ടുണ്ട്. രേഖകൾ കണ്ടെത്തുന്നതിനിയായി ദേവസ്വം ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ വീണ്ടെടുത്തത്. കണ്ടുകിട്ടിയ രേഖകൾ ദേവസ്വം ബോർഡ് എസ്ഐടിക്ക് കൈമാറും.
അതേസമയം, രേഖകൾ കണ്ടെത്തിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥർക്ക് എസ്ഐടി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലായിരുന്നു പ്രത്യേക അന്വേഷണ സംഘം. ഇനി സാവകാശം നൽകാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 1999 ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ നൽകണമെന്നും ഇത് കണ്ടെത്താൻ ഇനിയും സമയം അനുവദിക്കാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

